Double Life Sentence: ഇരിങ്ങാലക്കുടയിൽ വയോധികയെ പീഡിപ്പിച്ചു, സ്വര്‍ണമാല കവര്‍ന്നു; ശിക്ഷ വിധിച്ച് അതിവേഗ സ്‌പെഷ്യല്‍ കോടതി
പ്രതിയുടെ മുടികള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെടുത്ത സ്വര്‍ണമാലയും കേസിൽ പ്രധാന തെളിവുകളായി കോടതിയിൽ സമർപ്പിച്ചു.
ഇരിങ്ങാലക്കുട: വയോധികയെ പീഡിപ്പിച്ച് സ്വർണമാല കവർന്ന കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് സ്വദേശി വിജയകുമാറി(ബിജു-40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
2022 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോയി മുറിയിൽ വച്ച് പീഡിപ്പിക്കുകയും കഴുത്തിലെ രണ്ടരപ്പവനോളം തൂക്കമുള്ള മാല കവരുകയും ചെയ്തു. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന അനീഷ് കരീമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
ALSO READ: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
അതിജീവിത സംഭവത്തിന് ശേഷം എട്ട് മാസത്തിനകം മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രതിയുടെ മുടികള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെടുത്ത സ്വര്‍ണമാലയും കേസിൽ പ്രധാന തെളിവുകളായി കോടതിയിൽ സമർപ്പിച്ചു. പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും അയൽവാസിയുടെ മൊഴിയും തെളിവായി.
ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും ഇരട്ടജീവപര്യന്തവും ഭവനഭേദനക്കുറ്റത്തിന് 10 വര്‍ഷം കഠിനതടവും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും എന്നിങ്ങനെയാണ് ശിക്ഷ. 1.35 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയൊടുക്കാതിരുന്നാല്‍ 16 മാസം അധിക കഠിനതടവും അനുഭവിക്കണം. ഈടാക്കുന്ന പിഴ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവില്‍ വ്യവസ്ഥയുണ്ട്.