AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Firework Tragedies: 10 വർഷം മുമ്പ് കത്തിയമർന്നത് 110 പേർ, കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങൾ

Fireworks Accidents in Kerala: ഇതാദ്യമായല്ല, ഉത്സവപ്പറമ്പുകളിൽ ആകാശവിസ്മയം തീർക്കുന്ന വെടിക്കെട്ടുകൾ ദുരന്തമായി തീരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് രണ്ട് യുവാക്കളുടെ ജീവനെടുത്ത പടക്കനിർമ്മാണ സ്ഫോടനം നടന്നിരുന്നു. കോഴിക്കോട് കുന്ദമം​ഗലത്തിന് സമീപം കുരിക്കത്തൂരിലാണ് പടക്കനിർമ്മാണത്തിനിടെ വീട്ടിൽ സ്ഫോടനമുണ്ടായത്. കേരളത്തില്‍ ഉണ്ടായിട്ടുള്ള വെടിക്കെട്ട് അപകടങ്ങളെ കുറിച്ച് പരിശോധിക്കാം...

Firework Tragedies: 10 വർഷം മുമ്പ് കത്തിയമർന്നത് 110 പേർ, കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: X
Nithya Vinu
Nithya Vinu | Updated On: 21 Apr 2026 | 07:58 PM

പൂരലഹരിയിൽ കാലെടുത്ത് വച്ച തൃശൂർ ന​ഗരിയേയും മലയാളികളെയും ഒന്നാകെ നടുക്കിയാണ് മുണ്ടത്തിക്കോട് അപകടമുണ്ടായത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന സ്ഥലത്താണ്‌ ദുരന്തമുണ്ടായത്. നിലവില്‍ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ നില ​ഗുരുതരമാണ്. എന്നാൽ, ഇതാദ്യമായല്ല, ഉത്സവപ്പറമ്പുകളിൽ ആകാശവിസ്മയം തീർക്കുന്ന വെടിക്കെട്ടുകൾ ദുരന്തമായി തീരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് രണ്ട് യുവാക്കളുടെ ജീവനെടുത്ത പടക്കനിർമ്മാണ സ്ഫോടനം നടന്നിരുന്നു. കോഴിക്കോട് കുന്ദമം​ഗലത്തിന് സമീപം കുരിക്കത്തൂരിലാണ് പടക്കനിർമ്മാണത്തിനിടെ വീട്ടിൽ സ്ഫോടനമുണ്ടായത്. കേരളത്തില്‍ ഉണ്ടായിട്ടുള്ള വെടിക്കെട്ട് അപകടങ്ങളെ കുറിച്ച് പരിശോധിക്കാം…

പുറ്റിങ്ങൽ അപകടം

കേരളം കണ്ട ഏറ്റവും വലിയ സ്ഫോടനമാണ് 2016 ഏപ്രിൽ പത്തിന് കൊല്ലം പുറ്റിങ്ങൽ മൈതാനിയിൽ ഉണ്ടായത്. മീനാഭരണി ഉത്സവത്തിന്റെ സമാപനം കുറിച്ച് രാത്രി 12ന് നടന്ന വെടിക്കെട്ടിനിടെയായിരുന്നു അപകടം. പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. 656 പേർക്ക് പരിക്കേറ്റിരുന്നു. നൂറിലധികം വീടുകൾ തകർന്നു. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്ക് കത്തിച്ചുവിട്ട പടക്കങ്ങളിലൊന്ന് കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ സംസ്ഥാന സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

നീലേശ്വരം വെടിക്കെട്ടപകടം

കാസർ​ഗോഡ് നീലേശ്വരത്ത് വീരർകാവ് ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നൂറ്റിലധികം പേർക്ക് പരിക്കേറ്റു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം. മിനിമം അകലമായി100 മീറ്റർ വേണമെന്നാണ് നിയമം പാലിക്കാതെ രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തിരുന്നു. എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ALSO READ: ശരീരങ്ങള്‍ ചിതറിത്തെറിച്ചു; നാട്ടുകാര്‍ വിചാരിച്ചത് ഭൂകമ്പമെന്ന്‌; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം

ജീവനെടുത്ത ആകാശവിസ്മയങ്ങൾ

പുറ്റിങ്ങൽ ദുരന്തത്തിന് മുമ്പ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 1952ൽ ശബരിമലയിൽ ഉണ്ടായത്. ശബരിമലയിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. 1978ൽ തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടന്ന അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിലേക്ക് പതിക്കുകയായിരുന്നു. 1984ൽ തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്.

1987ൽ തൃശ്ശൂര്‍ വേലൂരില്‍ ക്ഷേത്രത്തിലെ അപകടത്തിൽ 20 പേരും, 1987 ഏറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ച് 5 പേരും, 1989ൽ തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിയിൽ നടന്ന അപകടത്തിൽ 12 പേരും, 1990ൽ കൊല്ലം പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തിൽ 26 പേരും, 1998ൽ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണശാലയിലെ അപകടത്തിൽ 13 പേരും, 1999ൽ പാലക്കാട് ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ എട്ട് പേരുമാണ് കൊല്ലപ്പെട്ടത്.

2006ൽ തൃശ്ശൂര്‍ പൂരത്തിനിടെ വീണ്ടും അപകടമുണ്ടായി. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ ഏഴ് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. തൃശ്ശൂർ, കൊല്ലം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നടന്ന എണ്ണൂറോളം വെടിക്കെട്ട് അപകടങ്ങളിൽ 400ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.

Follow Us