Former Student Defraud Teacher: പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി, അധ്യാപികയുടെ 27.5 ലക്ഷവും 21 പവനും തട്ടി; ദമ്പതികൾ അറസ്റ്റിൽ
Former student defraud teacher In Malappuram: ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫോണ്‍ സ്വിച്ച്ഓഫ് ആക്കി ഇവർ കര്‍ണാടകയിലെ ഹാസനില്‍ ആഡംബരജീവിതം നയിക്കുകയായിരുന്നു.
മലപ്പുറം: അധ്യാപികയുടെ പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകത്തിലെ ഹാസനില്‍ നിന്നാണ് ദമ്പതികളെ പിടികൂടിയത്.
31 വര്‍ഷത്തിനുശേഷം സംഘടിപ്പിച്ച പൂർവ്വവിദ്യാർഥി സംഗമത്തിന് ഫിറോസ് എത്തി, 1988-90 കാലത്ത് തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി സ്വദേശിയായ അധ്യാപികയുമായി പരിചയം പുതുക്കി. തുടർന്ന് ഇയാൾ അധ്യാപികയുടെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റി. പിന്നീട് ഫിറോസ് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട് സന്ദർശിച്ചു. സ്വർണവുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നുണ്ടെന്നും കുറച്ച് പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ALSO READ: മലപ്പുറത്ത് കാര്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി; രണ്ടുമരണം
ആദ്യം അധ്യാപിക ഒരു ലക്ഷം രൂപ നൽകി. എന്നാൽ ഈ തുക 4000 രൂപവീതം ലാഭവിഹിതമെന്ന പേരിൽ അധ്യാപികയ്ക്ക് നല്‍കി. തുടര്‍ന്ന് മൂന്ന് ലക്ഷം രൂപയും വാങ്ങിയെങ്കിലും അതും 12,000 രൂപവീതം തിരിച്ച് കൊടുത്തിരുന്നു. വീണ്ടും പലതവണകളായി 27.5 ലക്ഷം രൂപ അധ്യാപികയിൽ നിന്ന് ഫിറോസ് കൈവശപ്പെടുത്തി. ഇതോടെ ലാഭവിഹിതം നിലച്ചു.
വിവരമന്വേഷിച്ച അധ്യാപികയോട് ബിസിനസിലേക്ക് കൂടുതല്‍ പണം കൂടി ഇറക്കേണ്ടതുണ്ടെന്ന് ഫിറോസ് പറഞ്ഞു. ഇത് വിശ്വസിച്ച അധ്യാപിക തന്റെ കൈവശമുള്ള 21 പവന്‍ സ്വര്‍ണാഭരണവും നല്‍കി. സ്വർണം തിരൂരിലെ ബാങ്കില്‍ പണയപ്പെടുത്തുകയും പിന്നീട് വിൽക്കുകയും ചെയ്തു. തുടർന്ന് ഫോണ്‍ സ്വിച്ച്ഓഫ് ആക്കി കര്‍ണാടകയിലെ ഹാസനില്‍ ആഡംബരജീവിതം നയിക്കുകയായിരുന്നു.