Heavy Rain in Kasaragod: അതിതീവ്ര മഴ; മണ്ണിടിച്ചിൽ ഭീഷണിയിൽ കാസർഗോഡ്, നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Heavy Rains in Kasaragod Trigger Landslide Threat: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ്.
കാസർകോട്: കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കാസർകോട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. ഇതോടെ ചിറ്റാരിക്കാല്‍, പനത്തടി തുടങ്ങിയ മലയോര മേഖലകൾ കനത്ത മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഇതേത്തുടർന്ന് കാറ്റാംകവലയില്‍ നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 22 പേരെയാണ് പറമ്പ എല്‍പി സ്കൂളിലേക്ക് മാറ്റിയത്. കൂടാതെ, പനത്തടി കുണ്ടുപള്ളിയിലുള്ള രണ്ടു കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും മാറ്റി.
ഇന്ന് പുലർച്ചെ നീലേശ്വരം കോട്ടപ്പുറത്ത് റോഡില്‍ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശതമായ കാറ്റില്‍ നീലേശ്വരം ആനച്ചാലില്‍ വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. പ്രദേശത്ത് ഒരു വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണെങ്കിലും ആര്‍ക്കും പരിക്കില്ല.
അതേസമയം, ദക്ഷിണ കന്നഡ ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കങ്കനാടി സുവര്‍ണ്ണ ലൈനിന് സമീപം കൂറ്റന്‍ മതില്‍ ഇടിഞ്ഞ് വീണു. സംഭവം നടക്കുന്ന സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. രണ്ട് വൈദ്യുത തൂണുകളും സംഭവത്തിൽ തകർന്നു.
ALSO READ: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ; ഈ ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.