എംടി ക്ഷമിക്കണം; സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങൾ കാരണം ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു- ബാലചന്ദ്രൻ ചുള്ളിക്കാട്

ഞാൻ കാർ വാടക പോലും അർഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല.

എംടി ക്ഷമിക്കണം;  സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങൾ കാരണം ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു- ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്

Published: 

16 Apr 2024 | 12:10 PM

കോഴിക്കോട്: സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങൾ കാരണം ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു എന്ന് കവിയും എഴുത്തുകാരനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാൻ കവിതയെ കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താൻ എംടി വാസുദേവൻ നായരുടെ നിർദേശപ്രകാരം ക്ഷണം വന്നപ്പോഴായിരുന്നു ചുള്ളിക്കാടിന്റെ മറുപടി. എംടി മാഷേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ തന്നോട് ക്ഷമിക്കണമെന്നും ഇനി സാഹിത്യ പ്രഭാഷണ പരിപാടി ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. ഈയിടെ സമൂഹത്തിൽ നിന്നുമുണ്ടയ ദുരനുഭവങ്ങളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ചുള്ളിക്കാടിന്റെ സുഹൃത്ത് ഡോ തോമസ് കെ.വിയാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഷേക്‌സ്പിയറിനെ കുറിച്ച് ഒരു പ്രഭാഷണം നടത്താൻ എംടി വാസുദേവൻ നായർ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. എന്നാൽ, അതിന് തനിക്ക് വേണ്ടെത്ര അറിവും ആത്മവിശ്വാസവും ഇല്ലെന്നാണ് എംടിയ്ക്ക് ചുള്ളിക്കാട് കൊടുത്ത മറുപടി. പിന്നീട് തുഞ്ചൻപറമ്പിൽ നിന്നും ശ്രീകുമാർ വിളിച്ച് അതേ പ്രസംഗം നടത്തുന്നതിെന കുറിച്ച് ചോദിച്ചിരുന്നു. താൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചുവെന്നും ഇനിയൊരിക്കലും ആ പണി തുടരാൻ കഴിയില്ലെന്നും ചുള്ളിക്കാട് മറുപടി നൽകി. സമൂഹത്തിൽ നിന്നുള്ള തിക്താനുഭവങ്ങളാണ് ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്നും കാർ വാടക പോലും അർഹിക്കുന്നല്ലെന്ന് വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി നിൽക്കാൻ ഇനി ഒരിക്കലും താനില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. സാഹിത്യ അക്കാദമിയിൽ പ്രഭാഷണം നടത്തിയ തനിക്ക് വെറും 2400 രൂപയാണ് പ്രതിഫലമായി നൽകിയതെന്നായിരുന്നു ചുള്ളിക്കാടിന്റെ വിമർശനം. എറണാകുളത്തുനിന്ന് തൃശൂർ വരെ ടാക്‌സി ചാർജ് തന്നെ 3500 രൂപ ചെലവായി. 1100 രൂപ താൻ നൽകിയത് സീരിയലിൽ അഭിനയിച്ചു നേടിയ പണത്തിൽ നിന്നാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സാഹിത്യ കേരളം തനിക്ക് നൽകിയിരിക്കുന്ന വല എത്രയാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

ബാല്യം മുതൽ എം.ടി വാസുദേവൻനായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980 ൽ ഞാൻ ആലുവാ യു. സി.കോളേജിൽ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവൻനായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരംഗീകാരമായി സന്തോഷിപ്പിച്ചു. അന്നുമുതൽ സ്‌നേഹാദരപൂർണ്ണമായ വ്യക്തിബന്ധം അദ്ദേഹത്തോടു ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ ‘മാഷേ’ എന്നാണ് അദ്ദേഹത്തെ വിളിക്കുക. പിന്നീട് തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾക്കായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: ‘ഷേക്‌സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം.’ഞാൻ വിനയപൂർവ്വം പറഞ്ഞു: ‘അതിനു വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.’അപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്നാൽ ആശാൻകവിതയെക്കുറിച്ച് ആയാലോ? ‘അതാവാം.’ ഞാൻ ഉൽസാഹത്തോടെ പറഞ്ഞു.ഇന്ന് തുഞ്ചൻപറമ്പിൽ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു: ‘എം.ടി സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.’ഞാൻ ഇങ്ങനെ മറുപടി നൽകി: ‘ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചത്.’പ്രിയപ്പെട്ട എം.ടി.വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർ വാടക പോലും അർഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല.

Follow Us
Related Stories
Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ
Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല
Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
ഇത്രയ്ക്ക് സിമ്പിളാണോ സജി ചെറിയാൻ, സ്കൂട്ടറിൽ യാത്ര ചെയ്ത് മന്ത്രി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?