Idukki Sub collector raids: സബ്‍കളക്ടറുടെ മിന്നൽ പരിശോധനയിൽ ക്വാറികൾക്ക് പിടിവീണു… കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ
Idukki Sub-Collector's Surprise Raid: സാധുവായ പാസില്ലാതെയും, അനുവദനീയമായ ഭാരപരിധിയിലും കൂടുതലായും ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോയ നിരവധി ലോറികൾ പരിശോധനയിൽ പിടികൂടി.
തൊടുപുഴ: തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ വലിയ തോതിലുള്ള നിയമലംഘനങ്ങളും ഗുരുതരമായ ക്രമക്കേടുകളും കണ്ടെത്തി. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് പുലർച്ചെ പരിശോധന നടന്നത്.
സാധുവായ പാസില്ലാതെയും, അനുവദനീയമായ ഭാരപരിധിയിലും കൂടുതലായും ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോയ നിരവധി ലോറികൾ പരിശോധനയിൽ പിടികൂടി. ക്വാറിയിൽ ശരിയായ തൂക്കം അളക്കുന്ന സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. ഇത് വ്യാപകമായ നിയമവിരുദ്ധ പാറക്കല്ല് കടത്തിന് വഴിയൊരുക്കുന്നതായി കണ്ടെത്തി.
Also Read: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ
തുടർ നടപടികൾ
നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്താൻ സബ് കളക്ടർ ഉത്തരവിട്ടു. കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ, ഭൂമി കൈവശ നിയമം എന്നിവ പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ്, വില്ലേജ് ഓഫീസർമാർ, പോലീസ് അധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി.
സർക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്കും ധാതു ഗതാഗതത്തിനും മേൽ കർശനമായ നിരീക്ഷണം തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.