Idukki water scarcity: വേനൽ പിറക്കും മുമ്പേ കുടിവെള്ള ക്ഷാമം രൂക്ഷം, ജലജീവൻ പദ്ധതി പാതിവഴിയിൽ
Idukki water crisis at peek before summer: ജില്ലയിലാകെ 2,41,261 കണക്ഷനുകൾ നൽകേണ്ടിടത്ത് ഇതുവരെ വെറും 40,464 എണ്ണം മാത്രമാണ് പൂർത്തിയായത്. അതായത് ഏകദേശം 17% മാത്രം. 2024-ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതിയുടെ കാലാവധി ഇപ്പോൾ 2028 വരെ നീട്ടിയിരിക്കുകയാണ്.
ഇടുക്കി: വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപേ ഇടുക്കി ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. സാധാരണയായി മാർച്ച് മാസത്തിൽ അനുഭവപ്പെടാറുള്ള ചൂട് ഇത്തവണ ജനുവരി അവസാനത്തോടെ തന്നെ ജില്ലയിൽ പ്രകടമായി. പകൽ താപനിലയിൽ ശരാശരിയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവ് രേഖപ്പെടുത്തിയതോടെ ഭൂഗർഭ ജലനിരപ്പ് താഴുകയും പ്രധാന ജലസ്രോതസ്സുകൾ വറ്റുകയും ചെയ്തു.
ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഒരുപോലെ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. വനമേഖലകളിൽ വെള്ളം കിട്ടാതായതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. പൈപ്പ് ലൈൻ എത്താത്ത ഇടങ്ങളിൽ വലിയ തുക നൽകിയാണ് പലരും ലോറികളിൽ വെള്ളം എത്തിക്കുന്നത്.
2 ലക്ഷം കണക്ഷനുകൾ ഇനിയും ബാക്കി
ജില്ലയിലെ ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട ജലജീവൻ പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. ആകെ 2820.6 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിൽ സിംഹഭാഗവും (2573.45 കോടി) കട്ടപ്പന ഡിവിഷനാണ്.
Also Read: Kerala Weather Update: വെയിലിനൊപ്പം മഴയും… ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത?; കാലാവസ്ഥ ഇങ്ങനെ
ജില്ലയിലാകെ 2,41,261 കണക്ഷനുകൾ നൽകേണ്ടിടത്ത് ഇതുവരെ വെറും 40,464 എണ്ണം മാത്രമാണ് പൂർത്തിയായത്. അതായത് ഏകദേശം 17% മാത്രം. 2024-ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതിയുടെ കാലാവധി ഇപ്പോൾ 2028 വരെ നീട്ടിയിരിക്കുകയാണ്. പല പഞ്ചായത്തുകളിലും പദ്ധതികൾ പല ഘട്ടങ്ങളിലായി തടസ്സപ്പെട്ടിരിക്കുകയാണ്.
മുട്ടം, കരിങ്കുന്നം ഭാഗങ്ങളിൽ പ്ലാന്റ് നിർമ്മാണം കഴിഞ്ഞെങ്കിലും പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയായിട്ടില്ല. അടിമാലി മേഖലയിൽ ദേശീയപാത നിർമ്മാണം കാരണം പൈപ്പ് ഇടാൻ അനുമതി ലഭിച്ചിട്ടില്ല. മറയൂർ, കാന്തല്ലൂർ, വട്ടവട തുടങ്ങിയ മേഖലകളിൽ നിർമ്മാണത്തിന് കരാറെടുക്കാൻ ആരും തയ്യാറാകാത്തത് തിരിച്ചടിയായി.
രാജാക്കാട്, രാജകുമാരി ഭാഗങ്ങളിൽ പ്ലാന്റ് നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. തൊടുപുഴ ഡിവിഷനു കീഴിൽ ഇടവെട്ടി പഞ്ചായത്തിൽ മാത്രമാണ് നിലവിൽ പദ്ധതി പൂർത്തിയായത്. വേനൽ കടുക്കുന്നതോടെ കുടിവെള്ള വിതരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യത്തിലാണ് ജില്ലയിലെ ജനങ്ങൾ.