Kannur Bomb Blast: കണ്ണൂർ സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക് പിടിയിൽ
Kannur Bomb Blast Latest update: അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ്. കീഴറയിലെ വീട്ടിലും നടത്തിയ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
കാഞ്ഞങ്ങാട്: കണ്ണൂർ സ്‌ഫോടന കേസിൽ പ്രതിയായ അനുപ് മാലിക് അറസ്റ്റിൽ. കണ്ണപുരം കീഴറയിലെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. കാഞ്ഞങ്ങാട് നിന്നാണ് അനുപ് മാലിക് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി ജാമ്യം നേടാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ അതിന് മുൻപേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുകൾ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണം നടന്നുവരികെയാണ് സഫോടനം നടന്നത്.
അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ്. കീഴറയിലെ വീട്ടിലും നടത്തിയ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയന്നടക്കം പരിശോധിക്കണമെന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞത്. സംഭവം നടന്നതിന് പിന്നാലെയെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ചിന്നിചിതറിയ നിലയിലാണ് ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്.
സ്ഫോടനം നടക്കുമ്പോൾ അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിലവിലെ നിഗമനം. അനൂപ് മാലികാണ് ഈ വീട് വാടകയ്‌ക്കെടുത്തത്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളിലെ ജനൽച്ചില്ലുകളും വാതിലുകളും ഭാഗികമായി തകർന്ന നിലയിലാണ്.