Thalappady Bus Accident: തലപ്പാടിയിൽ നിയന്ത്രണവിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കയറി; അഞ്ച് മരണം
Kasaragod Thalappady Bus Accident: ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.
കാസർകോട്: കാസർകോട് തലപ്പാടിയിൽ വാഹനാപകടം (Kasaragod Thalappady Bus Accident). അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്. കാസർകോട് കർണാടക അതിർത്തിയാണ് തലപ്പാടി. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ അഞ്ചുപേർ മരിച്ചതായാണ് ഏഴ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ് മരിച്ചവരെന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോയിൽ ഇടിച്ചതിന് ശേഷമാണ് ബസ് സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഈ സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായ കുട്ടിയും മരിച്ചെന്നാണ് വിവരം. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ ഉൾപ്പെടെ മൂന്ന് സ്ത്രീകളും മരിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.