Fake News: കാസർകോട്ടെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല; വാർത്ത വ്യാജമെന്ന് കളക്ടർ
Fake Holiday News: കാസർകോട് ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജൂലൈ 21 പ്രവർത്തി ദിവസം ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു.
കാസർകോട്: കനത്ത മഴ കാരണം കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും തിങ്കളാഴ്ച അവധിയല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് കളക്ടർ.
‘‘റെഡ് അലർട്ട്, ജൂലൈ 21 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു’’ എന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് കളക്ടർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് എത്തിയത്. കാസർകോട് ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജൂലൈ 21 പ്രവർത്തി ദിവസം ആയിരിക്കുമെന്നും കളക്ടർ കുറിച്ചു.
ജില്ലയിൽ കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസം തുടർച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. തിങ്കളും അവധിയാണോയെന്ന് അന്വേഷണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. മുൻ ദിവസങ്ങളിൽ കലക്ടർ അവധി പ്രഖ്യാപിച്ച സന്ദേശത്തിൽ തീയതിയിൽ മാത്രം മാറ്റം വരുത്തിയാണ് മറ്റാരോ വ്യാജ സന്ദേശം പോസ്റ്റു ചെയ്തത്.
Also Read:കേരളത്തില്‍ പരക്കെ മഴ; എന്നാല്‍ ഈ ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം
അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.