Muvattupuzha Constituency Election 2026: കോട്ട കാക്കാൻ കുഴൽനാടൻ; തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്; മൂവാറ്റുപുഴയുടെ മനസ്സ് ആർക്കൊപ്പം?
Kerala Muvattupuzha Elections 2026: മധ്യകേരളത്തില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മൂവാറ്റുപുഴ. എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. ശക്തമായ പോരാട്ടത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎയും ലക്ഷ്യമിടുന്നില്ല.
നിയമസഭ തിരഞ്ഞെടുപ്പില്‍, മധ്യകേരളത്തില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മൂവാറ്റുപുഴ. ഇടത്, വലത് മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. ശക്തമായ പോരാട്ടത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎയും ലക്ഷ്യമിടുന്നില്ല. പരമ്പരാഗതമായി യുഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണെങ്കിലും, ഇവിടെ ഇടതുമുന്നണിയും ഒട്ടും മോശമാക്കിയിട്ടില്ല. കര്‍ഷകരും മധ്യവര്‍ഗ വോട്ടര്‍മാരും നിര്‍ണായക സ്വാധീനം മൂവാറ്റുപുഴയില്‍ ചെലുത്തുന്നു.
സഭകളുടെ നിലപാടും ഇവിടെ പ്രധാനമാണ്. നിലവില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനാണ് മൂവാറ്റുപുഴയുടെ ജനപ്രതിനിധി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെഎം ജോര്‍ജായിരുന്നു മണ്ഡലത്തിലെ ആദ്യ എംഎല്‍എ. ഏറ്റവും കൂടുതല്‍ കാലം (15) മൂവാറ്റുപുഴയെ പ്രതിനിധീകരിച്ച എംഎല്‍എയെന്ന നേട്ടം ജോണി നെല്ലൂരിന് സ്വന്തം.
മുന്നണികള്‍, സാധ്യതകള്‍
മാത്യു കുഴല്‍നാടന്‍ തന്നെ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇടതുമുന്നണിക്കു വേണ്ടി സിപിഐ മത്സരിക്കുന്ന മൂവാറ്റുപുഴയില്‍ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.
എന്‍ഡിഎയ്ക്ക് വേണ്ടി ആരു മത്സരിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ തവണ ബിജെപിയുടെ ജിജി ജോസഫാണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചത്. ട്വന്റി ട്വന്റി 2021ല്‍ മത്സരിച്ച ഏതാനും മണ്ഡലങ്ങളില്‍ മൂവാറ്റുപുഴയും ഉള്‍പ്പെട്ടിരുന്നു. ഇത്തവണ ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാണ്. അതുകൊണ്ട്, തന്നെ എന്‍ഡിഎയ്ക്ക് വേണ്ടി ട്വന്റി ട്വന്റി മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 10-ലും യുഡിഎഫ് വിജയിച്ചതാണ് മൂവാറ്റുപുഴയുടെ രാഷ്ട്രീയചിത്രം. ഈ കണക്കുകളും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. മൂവാറ്റുപുഴ മണ്ഡലത്തില്‍ പോത്താനിക്കാട് പഞ്ചായത്തില്‍ മാത്രമാണ് ഇടതുമുന്നണി ഭരിക്കുന്നത്. 11 പഞ്ചായത്തുകളില്‍ പത്തിലും യുഡിഎഫ് വിജയിച്ചു. നഗരസഭയും യുഡിഎഫാണ് ഭരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ നിരന്തരമായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനാണ് കുഴല്‍നാടന്‍. മൂവാറ്റുപുഴയുടെ നഗരവികസനം കുഴല്‍നാടന്‍ സാധ്യമാക്കിയെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാല്‍ മണ്ഡലത്തിലെ വികസന നേട്ടങ്ങളുടെ ക്രെഡിറ്റ് കിഫ്ബിക്കാണ് ഇടതുപക്ഷം നല്‍കുന്നത്.
കിഫ്ബിയ്‌ക്കെതിരായ യുഡിഎഫിന്റെ മുന്‍നിലപാടുകളും ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്നു. കുഴൽനാടനെതിരെയുള്ള വിജിലൻസ് അന്വേഷണവും എല്‍ഡിഎഫ് രാഷ്ട്രീയായുധമാക്കുന്നുണ്ട്. 2001 മുതല്‍ ഇരുമുന്നണികളെയും മാറി മാറി ജയിപ്പിക്കുന്നതാണ് മൂവാറ്റുപുഴയുടെ പതിവ്. ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്ന ഒരു ഘടകമാണിത്.
മൂവാറ്റുപുഴ ബൈപാസ് വികസനം, നഗരത്തിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ പല കാര്യങ്ങള്‍ മണ്ഡലത്തിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. കഴിഞ്ഞ തവണ ട്വന്റി ട്വന്റി ഇവിടെ പതിനായിരത്തിലേറെ വോട്ടുകള്‍ പിടിച്ചിരുന്നു. 7,527 വോട്ടുകളാണ് ബിജെപി പിടിച്ചത്. ഇത്തവണ ട്വന്റി ട്വന്റിയുടെ വോട്ടുകള്‍ കൂടി ലഭിക്കുമെന്നതാണ് എന്‍ഡിഎയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
2021-ല്‍ സംഭവിച്ചത്
സിറ്റിങ് എംഎല്‍എയായിരുന്ന എല്‍ദോ എബ്രഹാമിനെ 6,161 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് കുഴല്‍നാടന്‍ മണ്ഡലം പിടിച്ചെടുത്തത്. 74,425 വോട്ടുകളാണ് കുഴല്‍നാടന്‍ നേടിയത്. എല്‍ദോ 68,264 വോട്ടുകള്‍ നേടി. 2016ല്‍ ജോസഫ് വാഴയ്ക്കനെ തോല്‍പിച്ചാണ് എല്‍ദോ എബ്രഹാം മൂവാറ്റുപുഴയുടെ എംഎല്‍എയായത്.