Piravom Constituency Election 2026: പിറവം പിടിക്കാൻ പടയൊരുക്കം; അനൂപ് ജേക്കബിന് മൂന്നാമൂഴം; ഇടതുമുന്നണി ആരെയിറക്കും?
Kerala Piravom Election 2026: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ഭൂമിയാണ് പിറവം. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് (ജേക്കബ്) വിജയിച്ചുവരുന്ന മണ്ഡലത്തില്‍ അനൂപ് ജേക്കബാണ് നിലവിലെ എംഎല്‍എ.
മധ്യകേരളത്തിലെ സജീവ ശ്രദ്ധാകേന്ദ്രമാണ് പിറവം മണ്ഡലം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ എല്ലാമെല്ലാമായ മണ്ഡലം. ഉറച്ചകോട്ടയെന്ന് യുഡിഎഫ് വിശ്വസിക്കുന്ന, അട്ടിമറികള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്ന മണ്ഡലം. 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി അധികം നാളുകള്‍ ബാക്കിയില്ല. പിറവത്തിന്റെ ജനവിധി ആര്‍ക്കൊപ്പമാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ഭൂമിയാണ് പിറവം. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് (ജേക്കബ്) വിജയിച്ചുവരുന്ന മണ്ഡലത്തില്‍ അനൂപ് ജേക്കബാണ് നിലവിലെ എംഎല്‍എ. ടിഎം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് 2012-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ അനൂപിനെയല്ലാതെ മറ്റാരെയും പിറവം ജയിപ്പിച്ചിട്ടില്ല. യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നതും ഈ ഘടകമാണ്.
എന്നാല്‍ എല്ലാക്കാലത്തും യുഡിഎഫിനൊപ്പമായിരുന്നില്ല പിറവം. 2006-ല്‍ ഇടതുമുന്നണിയിലെ എംജെ ജേക്കബ് അട്ടിമറി വിജയം സ്വന്തമാക്കിയ ചരിത്രവും ഈ മണ്ണിനുണ്ട്. സാക്ഷാല്‍, ടിഎം ജേക്കബിനെയാണ് എംജെ ജേക്കബ് അന്ന് അട്ടിമറിച്ചത്. അന്ന് ഡിഐസിയുടെ ഭാഗമായാണ് ടിഎം ജേക്കബ് മത്സരിച്ചത്.
ഇത്തവണത്തെ പോരാട്ടം
ഇത്തവണയും യുഡിഎഫിനായി അനൂപ് ജേക്കബ് മത്സരത്തിനിറങ്ങുമെന്ന് വ്യക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മേല്‍ക്കൈ യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇടതുസ്ഥാനാര്‍ത്ഥി ആരാകുമെന്നതിലാണ് സസ്‌പെന്‍സ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) ആണ് എല്‍ഡിഎഫിനു വേണ്ടി ഇവിടെ മത്സരിച്ചത്. ഇത്തവണയും കേരള കോണ്‍ഗ്രസ് (എം) പിറവത്ത് മത്സരിക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ സിന്ധുമോള്‍ ജേക്കബായിരുന്നു ഇടതുസ്ഥാനാര്‍ത്ഥി. സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. സിപിഎം അംഗമായിരുന്ന സിന്ധുമോള്‍ അപ്രതീക്ഷിതമായാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായത്.
ഇത് ഇടതുമുന്നണിയില്‍ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അന്ന് പേയ്‌മെന്റ് സീറ്റ് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും, സിന്ധുമോള്‍ അത് നിഷേധിച്ചിരുന്നു. എന്തായാലും ആ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയമാണ് അനൂപ് സ്വന്തമാക്കിയത്. 85,056 വോട്ടുകളാണ് അനൂപ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിന്ധുമോള്‍ 59,692 വോട്ടുകള്‍ നേടി. ബിജെപിയുടെ എന്‍ ആശിഷ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആശിഷ് നേടിയത് 11,021 വോട്ടുകള്‍.
ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആരാകുമെന്നതില്‍ അവ്യക്തത തുടരുകയാണ്. കോണ്‍ഗ്രസ് വിട്ട മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ. ജേക്കബിന്റെ പേര് മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ജോസ് കെ മാണി നയിച്ച ഇടതുജാഥയില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഇതോടെ സാബു കെ ജേക്കബ് ഇടത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. മണ്ഡലത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് സാബു കെ. ജേക്കബ്. ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടല്‍.