Kundara Constituency Election 2026: ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തി വിഷ്ണുനാഥ് പിടിച്ചെടുത്ത മണ്ഡലം; കുണ്ടറയില്‍ തീപാറും പോരാട്ടം; ആര് വാഴും?
Kerala Kundara Elections 2026: 2016-ല്‍ ദയനീയമായി പരാജയപ്പെട്ട യുഡിഎഫാണ്, 2021-ല്‍ ഇവിടെ ജയിച്ചുകയറിയത്. 76,405 വോട്ടുകളാണ് യുഡിഎഫിന്റെ പിസി വിഷ്ണുനാഥ് നേടിയത്. എല്‍ഡിഎഫിന്റെ മേഴ്‌സിക്കുട്ടിയമ്മ നേടിയത് 71,882 വോട്ടുകളും. ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഇവിടെ തിരിച്ചടിയായത്.

പി.സി.വിഷ്ണുനാഥ്, എസ്.എൽ.സജികുമാർ, റോബിൻ രാധാകൃഷ്ണൻ
നിയമസഭ തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കുണ്ടറ. തൊഴിലാളി പ്രസ്ഥാനങ്ങളുടെയും, കശുവണ്ടി വ്യവസായത്തിന്റെയും ചരിത്രം പേറുന്ന മണ്ണ്. ഏത് സാഹചര്യത്തിലും ഇടതുപക്ഷം സുരക്ഷിതമെന്ന് കരുതിയ മണ്ഡലം. എന്നാല്‍ 2021-ല്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍ തെറ്റി. ജെ. മേഴ്‌സിക്കുട്ടിയമ്മയെ 4,523 വോട്ടുകള്‍ക്ക് അട്ടിറിച്ച് പി.സി. വിഷ്ണുനാഥ് ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഈ റിസള്‍ട്ടാണ് ഇത്തവണ കുണ്ടറയിലെ പോരാട്ടത്തിന് ആവേശം വര്‍ധിപ്പിക്കുന്നത്. എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കുക ഇടതുപക്ഷത്തിന്റെ അഭിമാനപ്രശ്‌നമാണ്. ഇത്തവണ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പകരം എസ്.എല്‍. സജികുമാറാണ് കുണ്ടറയില്‍ എല്‍ഡിഎഫിനായി ജനവിധി തേടുന്നത്.
മണ്ഡലം നിലനിര്‍ത്താനുള്ള ദൗത്യം യുഡിഎഫ് ഏല്‍പിച്ചിരിക്കുന്നത് പി.സി. വിഷ്ണുനാഥിനെ തന്നെയാണ്. ബിജെപി കളത്തിലിറക്കിയിരിക്കുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ. റോബിന്‍ രാധാകൃഷ്ണനെയും.
ആരു വാഴും?
1967 മുതലുള്ള കുണ്ടറയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പരിശോധിച്ചാല്‍ ആറു തവണ വീതം എല്‍ഡിഎഫും, യുഡിഎഫുമാണ് ഇവിടെ ജയിച്ചത്. എന്നാല്‍ 2006 മുതല്‍ 2021 വരെ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നു. എന്നാല്‍ 2021-ല്‍ കുണ്ടറയിലെ രാഷ്ട്രീയക്കാറ്റ് വീണ്ടും വലത്തേക്ക് വീശി. കുണ്ടറക്കാര്‍ക്ക് പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത എസ്.എല്‍. സജികുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സിപിഎമ്മിന്റെയും, എല്‍ഡിഎഫിന്റെയും കണക്കുകൂട്ടല്‍.
എംഎല്‍എ എന്ന നിലയില്‍ വിഷ്ണുനാഥ് മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന തരത്തിലാണ് പ്രചാരണം. ഒപ്പം കുണ്ടറയില്‍ കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും ആരോപണമുയര്‍ത്തുന്നുണ്ട്. 2016-ല്‍ 30,460 വോട്ടുകള്‍ക്കാണ് മേഴ്‌സിക്കുട്ടിയമ്മ ഇവിടെ ജയിച്ചതും, മന്ത്രിയായതും.
2016-ല്‍ ദയനീയമായി പരാജയപ്പെട്ട യുഡിഎഫാണ്, 2021-ല്‍ ഇവിടെ ജയിച്ചുകയറിയത്. 76,405 വോട്ടുകളാണ് വിഷ്ണുനാഥ് നേടിയത്. മേഴ്‌സിക്കുട്ടിയമ്മ നേടിയത് 71,882 വോട്ടുകളും. ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ് കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് ഇവിടെ തിരിച്ചടിയായത്. ഇത്തവണ അനുകൂലമായ സാഹചര്യമാണെന്നാണ് ഇടതുക്യാമ്പിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര എന്ന ഇടതു ആരോപണം, പരാജയഭീതിയില്‍ ഉടലെടുത്തതാണെന്നാണ് വിഷ്ണുനാഥിന്റെ പ്രതികരണം. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ അഞ്ച് വര്‍ഷവും മുഴുവന്‍ സമയവും മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നുവെന്ന് വിഷ്ണുനാഥ് അവകാശപ്പെടുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
എന്‍ഡിഎ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമല്ല കുണ്ടറ. കഴിഞ്ഞ തവണ ബിഡിജെഎസായിരുന്നു എന്‍ഡിഎയ്ക്ക് വേണ്ടി ഇവിടെ മത്സരിച്ചത്. 6,100 വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി വനജ വിദ്യാധരന്‍ നേടിയത്. എന്നാല്‍ 2016-ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.എസ്. ശ്യാംകുമാര്‍ ഇവിടെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ റോബിന്‍ രാധാകൃഷ്ണനിലൂടെ മികച്ച പ്രകടനം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.