CM Pinarayi Vijayan: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ
CM Pinarayi Vijayan On India Pakistan Ceasefire: ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ തീരുമാനം വിവേകപൂർണമാണെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷം അവസാനിപ്പിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ തീരുമാനം വിവേകപൂർണമാണെന്നും അദ്ദേഹം കുറിച്ചു.
“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും രാജ്യത്തിൻ്റെ സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നതാണ് പ്രധാനം” മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാല് ദിവസമായി തുടർന്ന സംഘർഷത്തിന് അവസാനമായത്. ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതോടെ എല്ലാ സൈനിക നടപടികളും പിൻവലിക്കുന്നതായി ഇന്ത്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ മാത്രമാണ് അവസാനിപ്പിച്ചതെന്നും പാകിസ്ഥാനെതിരായ നയതന്ത്ര നടപടികളിൽ ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ അതിനെ യുദ്ധമായി കണക്കാക്കി ശക്തമായ തിരച്ചടി നൽകുമെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തലിന് പാകിസ്ഥാൻ തന്നെയാണ് മുന്നോട്ടുവന്നതെന്നും മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാനിൽ നിന്നുള്ള ഓരോ പ്രകോപനത്തെയും ശക്തമായി നേരിടാൻ കഴിഞ്ഞിട്ടുണ്ടെന്നും ഭാവിയിൽ എന്തെങ്കിലും സംഘർഷം ഉണ്ടായാൽ ശക്തമായ രീതിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.