ബെവ്‌കോ-സപ്ലൈകോ ലയനം, കിഫ്ബിക്ക് നിയന്ത്രണം, വൈദ്യുതി മേഖലയില്‍ സ്വകാര്യ നിക്ഷേപം; കര കയറാന്‍ കടുത്ത നിര്‍ദേശങ്ങള്‍
Kerala Government Presents Economic Recovery Plan 2026 White Paper in Assembly: നികുതി വര്‍ധനവിന് പുറമെ ഭരണസംവിധാനത്തിലും പൊതുമേഖല സ്ഥാപനങ്ങളിലും പ്രവര്‍ത്തന തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ നിലവിലെ സ്ഥിതി മറികടക്കാന്‍ സാധിക്കൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ധവളപത്രത്തില്‍ കിഫ്ബിയ്‌ക്കെതിരെയാണ് രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുര്‍ബലമായെന്നും കിഫ്ബിയെ ബറ്റില്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കണമെന്നും സര്‍ക്കാര്‍.

വിഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവന്നതോടെ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ നിന്ന് പുറത്തുകടക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനും ആവശ്യങ്ങളും പ്രതിപാദിച്ചുകൊണ്ടാണ് വിഡി സതീശന്‍ സര്‍ക്കാര്‍ ധവളപത്രം നിയമസഭയില്‍ വെച്ചത്. കേരളത്തിന് നിലവില്‍ 5.07 ലക്ഷം കോടിയുടെ കടമുണ്ടെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്.
നികുതി വര്‍ധനവിന് പുറമെ ഭരണസംവിധാനത്തിലും പൊതുമേഖല സ്ഥാപനങ്ങളിലും പ്രവര്‍ത്തന തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ നിലവിലെ സ്ഥിതി മറികടക്കാന്‍ സാധിക്കൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ധവളപത്രത്തില്‍ കിഫ്ബിയ്‌ക്കെതിരെയാണ് രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുര്‍ബലമായെന്നും കിഫ്ബിയെ ബറ്റില്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കണമെന്നും സര്‍ക്കാര്‍.
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നത് കിഫ്ബി
ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താന്‍ രൂപീകരിച്ചതാണ് കിഫ്ബി. എന്നാല്‍ കിഫ്ബിയുടെ വായ്പകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ തന്നെ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.
കിഫ്ബിയേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാരിന് വായ്പ നേരിട്ട് ലഭിക്കും. ഈ സാഹചര്യത്തില്‍ ധനകാര്യ വകുപ്പ് വായ്പയെടുത്ത് കിഫ്ബിക്ക് നല്‍കുന്നത് വഴി വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇതിന് പുറമെ 2016ലെ കിഫ്ബി അനുബന്ധ നിയമത്തില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്.
ധവളപത്രത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍
പൊതുമേഖല സ്ഥാപങ്ങളില്‍ ദേദഗതികള്‍ വരുത്തണമെന്ന നിര്‍ദേശമാണ് ധവളപത്രത്തില്‍ എടുത്തുപറയേണ്ട മറ്റൊന്ന്. ഉത്പാദനത്തിന് അനുസരിച്ച് സബ്‌സിഡി നല്‍കുന്നതാണ് നിലവിലെ രീതി, അതുമാറ്റി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിലേക്ക് മാറും. ഇതുവഴി സബ്‌സിഡി വിതരണത്തിലെ ചോര്‍ച്ച ഒഴിവാക്കാനും ഭരണപരമായ ചെലവുകള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
Also Read: Naveen Babu Death: നവീന്‍ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം
ബീവറേജസ് കോര്‍പ്പറേഷനെയും സപ്ലൈകോയെയും ലയിപ്പിക്കാനും നിര്‍ദേശമുണ്ട്. സപ്ലൈകോ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്, അതിനെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷനുമായി ലയിപ്പിക്കും. ഇത് സപ്ലൈകോയുടെ നഷ്ടം ബീവറേജസ് നികത്തുന്നതിന് വഴിവെക്കും. കൂടാതെ കോര്‍പ്പറേറ്റ് നികുതിയനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടി വരുന്ന വലിയൊരു തുക ലാഭിക്കാനും സഹായിക്കുന്നതാണ്.
തുടര്‍ച്ചയായി നഷ്ടം നേരിടുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ വേണം. ഇത്തരം സ്ഥാപനങ്ങളുടെ കൈവശം ഉപയോഗശൂന്യമായ ഭൂമിയും മറ്റ് ആസ്തികളുമുണ്ട്. അവ വിറ്റഴിക്കുകയും കൂടുതല്‍ ഉത്പാദനക്ഷമമായ മറ്റ് മേഖലകളില്‍ ഉപയോഗിക്കുകയും ചെയ്യാം.
വൈദ്യുതി ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി ഊര്‍ജ മേഖലയില്‍ സ്വകാര്യ നിക്ഷേപവും അതോടൊപ്പം കേന്ദ്ര പൊതുമേഖല നിക്ഷേപവും കൊണ്ടുവരണം. എഐ, ഡാറ്റ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് വലിയ തോതില്‍ വൈദ്യുതി ആവശ്യമായതിനാല്‍ സോളാര്‍, ഹൈഡ്രല്‍ മേഖലകളിലേക്ക് പുതിയ പദ്ധതികള്‍ കൊണ്ടുവരണം.
English Summary
The Kerala government has presented the Economic Recovery Plan 2026 White Paper, outlining key proposals and reforms aimed at strengthening the state’s financial position. The document highlights strategies for fiscal management, economic growth, and long-term development.