Sabarimala gold plating controversy: ശബരിമല സ്വർണപ്പാളി വിവാദം, കേസെടുക്കാൻ ഹൈക്കോടതി നിർദേശം
Sabarimala Gold Plating Controversy: വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആറ് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
എറണാകുളം: ശബരിമല സ്വർണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന് പരിശോധിക്കാം. പ്രത്യേക കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണിക്കണോ എന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന് തീരുമാനമെടുക്കാവുന്നതാണ്.
ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്. ശില്പങ്ങൾ സ്മാർട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വർണ്ണത്തിന്‍റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാൻ പോറ്റി ഇവർക്കു നിർദേശം നൽകിയതായി വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ശബരിമലയിലെ യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹത തുടരുകയാണ്. മുൻ ദേവസ്വം പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. തന്ത്രിയുടെ നിർദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്നാണ് പദ്മകുമാർ പറയുന്നത്. യോഗ ദണ്ഡ് സ്വർണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.