Kerala High court: 80 ശതമാനത്തിലേറെപ്പേരും നേരിട്ട് കേരള ഹൈക്കോടതിയിൽ, ജാമ്യം കിട്ടുന്നവരേറെ… കണക്ക് സുപ്രീം കോടതിയിൽ
Kerala High Court anticipatory bail: ബിഎൻഎസ്എസ്-ന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് മുൻകൂർ ജാമ്യ ഹർജികൾ അനുവദിക്കുന്നതിൽ ഒഡീഷ ഹൈക്കോടതിക്ക് ശേഷം രണ്ടാം സ്ഥാനമാണ് കേരള ഹൈക്കോടതിക്ക് എന്ന് അമിക്കസ് ക്യൂറിമാർ സുപ്രീം കോടതിയെ അറിയിച്ചു.
ന്യൂഡൽഹി: മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ ഒഴിവാക്കി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്ന പ്രവണത കേരളത്തിൽ വ്യാപകമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2024 ജൂലൈ 1 മുതൽ 2025 സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ, കേരള ഹൈക്കോടതിയെ നേരിട്ട് സമീപിച്ച 3286 പേർക്ക് മുൻകൂർ ജാമ്യം ലഭിച്ചു.
ബിഎൻഎസ്എസ്-ന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് മുൻകൂർ ജാമ്യ ഹർജികൾ അനുവദിക്കുന്നതിൽ ഒഡീഷ ഹൈക്കോടതിക്ക് ശേഷം രണ്ടാം സ്ഥാനമാണ് കേരള ഹൈക്കോടതിക്ക് എന്ന് അമിക്കസ് ക്യൂറിമാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ കാലയളവിൽ 9215 പേരാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ 7449 പേർ (80 ശതമാനത്തിലധികം) നേരിട്ട് സമീപിച്ചവരാണ്. ഇതിൽ 3286 പേർക്ക് ജാമ്യം അനുവദിച്ചു. ഒഡീഷ ഹൈക്കോടതിയിൽ 17978 പേർ നേരിട്ട് സമീപിച്ചപ്പോൾ 8801 പേർക്ക് ജാമ്യം ലഭിച്ചു.
സിആർപിസി 438, ബിഎൻഎസ്എസ് 482 വകുപ്പുകൾ പ്രകാരം ആദ്യം സെഷൻസ് കോടതിയെ സമീപിക്കണമെന്നാണ് അമിക്കസ് ക്യൂറിമാർ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ സുപ്രീംകോടതി മാർഗ്ഗരേഖ പുറത്തിറക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം നേരിട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും, ഇത്തരം സന്ദർഭങ്ങൾ മാർഗ്ഗരേഖയിൽ വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു.
കേരള ഹൈക്കോടതിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിതംബരേഷ്, 80 ശതമാനം കേസുകളിലും ആളുകൾ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്ന പ്രവണത പ്രോത്സാഹിക്കപ്പെടേണ്ടതല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു. കേസ് നവംബറിൽ വീണ്ടും പരിഗണിക്കും.