Kerala Market Price: വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ടേ! ഇന്ന് പോക്കറ്റ് കാലിയാക്കുന്നത് ഇക്കൂട്ടർ….
Kerala Market Price June 10: ട്രോളിംഗ് തുടങ്ങിയതോടെ മീൻ വരവും കുറഞ്ഞു. ഉണക്ക മീൻ വില കൂടിയിട്ടുമുണ്ട്. ഇതിനിടെ, വെളിച്ചെണ്ണ വില കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ വിലയിൽ ഉണ്ടായത്.
കാലാവസ്ഥ വ്യതിയാനവും പശ്ചിമേഷ്യൻ സംഘർഷങ്ങളും മലയാളികളുടെ അടുക്കള ബജറ്റിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ളവയുടെ വിലക്കയറ്റത്തിൽ സാധാരണക്കാർ നെട്ടോട്ടമോടുകയാണ്. ഇപ്പോഴിതാ, ട്രോളിംഗ് തുടങ്ങിയതോടെ മീൻ വരവും കുറഞ്ഞു. ഉണക്ക മീൻ വില കൂടിയിട്ടുമുണ്ട്. ഇതിനിടെ, വെളിച്ചെണ്ണ വില കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ റെക്കോർഡ് കുതിപ്പാണ് വെളിച്ചെണ്ണ വിലയിൽ ഉണ്ടായത്. ഇന്ന് സാധനങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വെളിച്ചെണ്ണ, മീൻ, പച്ചക്കറി മുതലായവയ്ക്ക് ഏകദേശം എത്ര രൂപ നൽകേണ്ടി വരുമെന്ന് അറിഞ്ഞാലോ….
ആശ്വാസമായി വെളിച്ചെണ്ണ വില
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ കൊപ്രയ്‌ക്ക് ക്വിന്റലിന് 13,000 രൂപയായി. വെളിച്ചെണ്ണയ്‌ക്ക് 22,400 രൂപയും. തുടർച്ചയായി വെളിച്ചെണ്ണയ്ക്ക് നേരിട്ട ഇടിവ് പച്ചത്തേങ്ങയുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്.
കേരഫെഡിന്റെ വെളിച്ചെണ്ണയായ കേരയുടെ വിലയും കുറച്ചിട്ടുണ്ട്. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയിൽ നിന്ന് 332 രൂപയായി വില കുറഞ്ഞു. 900 എംഎല്ലിന്റെ പാക്കറ്റിന് 167 രൂപയായി. മുമ്പ് 189 രൂപയായിരുന്നു വില. പൊതുവിപണിയിൽ നാളികേര വില കുറഞ്ഞതിനെ തുടർന്നാണ് കേരഫെഡ് വില കുറച്ചത്.
ALSO READ: വെളിച്ചെണ്ണ എത്ര ലിറ്റര്‍ വേണേലും വാങ്ങാലോ; കേരയ്ക്ക് വില കുറഞ്ഞു
പൊള്ളിച്ച് മീൻ വില
ട്രോളിംഗ് തുടങ്ങിയതോടെ മീൻ വില കൂടുന്നുണ്ട്. മത്തി കിലോയ്ക്ക് 150 രൂപയായിരുന്നെങ്കിൽ നിലവിൽ 200 – 300 രൂപ മുതൽ നൽകണം. ചിലയിടങ്ങളിൽ ഹാർബറുകളിലെ വില മൂന്നൂറ് രൂപയ്ക്ക് മുകളിലാണ്. അയക്കൂറയ്ക്ക് കിലോ 1000 മുതൽ 1300 വരെയാണ് വില. അയല 300 – 350 രൂപ, ചെമ്മീൻ 350 – 500 രൂപ, മാന്തൾ 300 – 400 രൂപ, നെയ്മീൻ 600 രൂപ മുതൽ, കിളിമീൻ 300 രൂപ എന്നിങ്ങനെയാണ് വില. മീനിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും.
ട്രോളിംഗിനെ തുടർന്ന് മീൻ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. പലയിടത്തും മീൻ കച്ചവടക്കാർ എത്തുന്നില്ല. ഇതോടെ ഉണക്ക മീനിനെ ആശ്രയിക്കുകയാണ് പലരും. എന്നാൽ ഡിമാൻഡ് കൂടിയതോടെ ഉണക്ക മീൻ വിലയും കൂടി. മുപ്പത് രൂപ മുതലാണ് ഒരു പാക്കറ്റിന് വില വരുന്നത്. 52 ദിവസം നീളുന്ന ട്രോളിംഗ് ജൂലൈ 31 അർധരാത്രി വരെ തുടരുന്നതാണ്.
പച്ചക്കറി വിലയും കൂടുന്നു…
നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് പിന്നാലെ പച്ചക്കറി വിലയും ഉയരുന്നു. ഒരാഴ്ച മുമ്പ് അമ്പത് രൂപയിൽ താഴെയായിരുന്ന പച്ചക്കറികൾക്ക് ഉപ്പോൾ വില നൂറ് രൂപയോളം വിലയുണ്ട്. ഇഞ്ചിക്ക് കിലോയ്ക്ക് 170 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമെത്തി. കാരറ്റ്, ബീന്‍സ്, കയ്പക്ക, തക്കാളി തുടങ്ങിയവയുടെ വിലയും വർധിച്ചു.
കാരറ്റ് – 80, പയര്‍ – 60, വെണ്ടക്ക – 50, പാവയ്ക്ക- 50, ഇഞ്ചി – 170, മുരിങ്ങക്ക -100, വഴുതനങ്ങ- 60, വെളുത്തുള്ളി- 250, ബീന്‍സ് – 100, കാബേജ് – 50, തക്കാളി – 60 എന്നിങ്ങനെയാണ് വിവിധ മാർക്കറ്റുകളിലെ ഏകദേശ വില. കാലാവസ്ഥ മാറ്റവും സ്‌കൂളുകള്‍ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വർധിച്ചതുമെല്ലാം ഈ വർധനവിന് കാരണമായിട്ടുണ്ട്.
English Summary:
Prices of both copra and coconut oil have declined in Kerala. In Kochi, copra is now priced at around Rs 13,000 per quintal, while coconut oil has fallen to Rs 22,400 per quintal. Meanwhile, fish prices are rising following the start of the trawling season restrictions, with sardines that previously sold for about Rs 150 per kilogram now costing between 200 and 300 per kilogram.