Nemom Election Result: നേമം തിരിച്ചുപിടിച്ച് ബിജെപി; ത്രികോണപ്പോരില്‍ രാജീവ് ചന്ദ്രശേഖറിന് ആവേശജയം
Nemom Assembly Election Result 2026: നേമം ബിജെപി തിരിച്ചുപിടിച്ചു.ആവേശപ്പോരാട്ടത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തകര്‍പ്പന്‍ വിജയം നേടി. എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. യുഡിഎഫിന്റെ കെഎസ് ശബരിനാഥന്‍ മൂന്നാമതാണ്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ജയിക്കുന്ന രണ്ടാം മണ്ഡലമാണ് നേമം.

വി ശിവൻകുട്ടി, രാജീവ് ചന്ദ്രശേഖർ, കെ എസ് ശബരിനാഥൻ
നേമം, 04-05-2026: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നേമം ബിജെപി തിരിച്ചുപിടിച്ചു (BJP wins in Nemom). ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2876 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചത്. 39,807 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. വി. ശിവന്‍കുട്ടിയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. എന്നാല്‍ 36,931 വോട്ടുകള്‍ നേടാനെ ശിവന്‍കുട്ടിക്ക് സാധിച്ചുള്ളൂ. വോട്ടുകളുടെയും ലീഡുകളുടെയും അന്തിമ കണക്കില്‍ മാറ്റം വന്നേക്കാം.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് ഇത്തവണയും അതേ സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇത്തവണ നില മെച്ചപ്പെടുത്തുകയല്ല, വിജയം തന്നെയാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. 2006-ലെ തിരഞ്ഞെടുപ്പില്‍ ശക്തന്‍ വിജയിച്ചതിനുശേഷം യുഡിഎഫിന് ഇവിടെ വിജയിക്കാനായിട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.എസ്. ശബരിനാഥനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ 22,052 വോട്ടുകള്‍ നേടാനെ ശബരിനാഥന് സാധിച്ചുള്ളൂ.
ആവേശപ്പോരാട്ടം
നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു നേമം. 2016-ൽ ബിജെപിയുടെ ഒ. രാജഗോപാൽ ചരിത്രപരമായ വിജയം നേടിയതോടെയാണ് രാഷ്ട്രീയ കേരളത്തില്‍ നേമം ശ്രദ്ധാകേന്ദ്രമായത്. അതിനു മുമ്പ് ഇടതുപക്ഷ മുന്നണിയും യുഡിഎഫും മാറിമാറി ജയിച്ചിരുന്ന ഈ മണ്ഡലം, പിന്നീട് ത്രികോണ പോരാട്ടത്തിന്റെ കേന്ദ്രമായി. 2006-ല്‍ എന്‍ ശക്തന്‍ വിജയിച്ചതിന് ശേഷം മണ്ഡലത്തില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. 2011-ലും, 2021-ലും വി. ശിവന്‍കുട്ടിയാണ് ഇവിടെ ജയിച്ചത്.
2016-ല്‍ നേമത്ത് നേടിയ വിജയമാണ് കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം ബലപ്പെടുത്തിയത്. എന്നാൽ 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2021- ശിവൻകുട്ടി 55,837 വോട്ടുകൾ (38.24%) നേടിയപ്പോൾ, ബിജെപിയുടെ കുമ്മനം രാജശേഖരൻ 51,888 വോട്ടുകളും (35.5% വോട്ട് വിഹിതം), യുഡിഎഫിന്റെ കെ. മുരളീധരൻ 36,524 വോട്ടുകളും നേടി. 3,949 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു എൽഡിഎഫിന്റെ വിജയം. ഈ നേരിയ വ്യത്യാസമാണ് ഇത്തവണയും നേമത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.
നിലവിലെ എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ വ്യക്തിപരമായ സ്വാധീനവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. വിജയം ഉറപ്പാണെന്നായിരുന്നു ശിവന്‍കുട്ടിയുടെയും ഇടതു ക്യാമ്പിന്റെയും ആത്മവിശ്വാസം.
ബിജെപി യുടെ പ്രതീക്ഷ
എന്നാല്‍ ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലമാണ് നേമം. താന്‍ നേമത്ത് തന്നെ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രചാരണവും വളരെ നേരത്തെ ആരംഭിച്ചിരുന്നു. ഇത് ബിജെപിക്ക് അല്‍പം മേല്‍ക്കോയ്മ നല്‍കുകയും ചെയ്തു. മനോരമ ന്യൂസ് സി-വോട്ടര്‍ അടക്കമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും നേമത്ത് ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നു.
കെ.എസ്. ശബരീനാഥനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും നേമത്ത് ദയനീയ തോല്‍വിയാണ് യുഡിഎഫ് നേരിട്ടത്. 2016-ല്‍ വി. സുരേന്ദ്രന്‍ പിള്ള മത്സരിച്ചപ്പോള്‍ വെറും 13,860 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ 2021-ല്‍ കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ ഇത് 36,524 സീറ്റുകളായി വര്‍ധിച്ചു. ഇത്തവണ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും ലക്ഷ്യം. മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും കരുത്തരായതിനാല്‍ ശക്തമായ മത്സരമാണ് നേമത്ത് പൊതുവെ പ്രതീക്ഷിച്ചത്.
English Summary
NDA won the Nemom constituency in the Kerala Assembly 2026 elections. BJP state president Rajeev Chandrasekhar won. The BJP regained the constituency after five years. LDF’s V Sivankutty is second.