Pinarayi Vijayan: ‘ശമ്പള പരിഷ്കരണം അട്ടിമറിക്കാൻ നീക്കം, ശമ്പളവും പെൻഷനും ബാധ്യതയെന്നത് വ്യാജ പ്രചാരണം’
Pinarayi Vijayan on 12th Pay Commission: ശമ്പളവും പെൻഷനും നൽകുന്നത് എന്തോ മഹാപാപമായി കാണുന്ന നയത്തിനെതിരെ കടുത്ത പ്രതിരോധം ഉയർത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ റവന്യൂ ചെലവിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കൂടി ഉപയോഗിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശമ്പളവും പെൻഷനും സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധിക്ക് മൂലകാരണമാണെന്ന രീതിയിൽ വ്യാജ പൊതുബോധം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള ഗവൺമെന്റ് പ്രസ്സസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പള പരിഷ്കരണം അട്ടിമറിക്കാൻ നീക്കം
ശമ്പളവും പെൻഷനും നൽകുന്നത് എന്തോ മഹാപാപമായി കാണുന്ന നയത്തിനെതിരെ കടുത്ത പ്രതിരോധം ഉയർത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ റവന്യൂ ചെലവിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കൂടി ഉപയോഗിച്ചിരുന്നു. എന്നാൽ ശമ്പള പെൻഷൻ ബാധ്യത കൂടുന്നു എന്ന പതിവ് യാഥാസ്ഥിതിക നിലവിളികൾ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലേക്കും പെൻഷനിലേക്കും കണ്ണുവെച്ചുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവം, ഭർത്താവിനായി തിരച്ചിൽ
ധവള പത്രം മുൻകൂർ ജാമ്യം
ധവളപത്രവും നവ ഉദാരവൽക്കരണ നയങ്ങളും: സർക്കാരിന്റെ ധവളപത്രം സാമൂഹിക്ക്-ക്ഷേമ വികസന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള മുൻകൂർ ജാമ്യമെടുക്കലാണ്. റവന്യൂ കമ്മിയെ കുറിച്ചുള്ള പതിവ് നവ ഉദാരവൽക്കരണ ആശങ്കകളാണ് ധവളപത്രം പങ്കുവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ മുന്നോട്ടുവെക്കുന്ന മറു മരുന്ന് സ്വകാര്യവൽക്കരണമാണ്.
തീരവും തുറമുഖവും വിമാനത്താവളങ്ങളും മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കരിമണൽ ഖനനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളും സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനാണ് ശ്രമിക്കുന്നത്. സ്ഥലം മാറ്റങ്ങൾക്ക് സ്വജനപക്ഷപാതം മാനദണ്ഡമാവുകയാണ്. കേന്ദ്ര ലേബർ കോഡുകൾ യാതൊരു പ്രതിരോധവുമുയർത്താതെ അതേപടി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
12-ാം ശമ്പള പരിഷ്കരണം
ഫെബ്രുവരി 23-ന് നിലവിൽ വന്ന കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ മാർച്ച് അഞ്ചിന് നിശ്ചയിക്കുകയും മെയ് അവസാനത്തോടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമയം നൽകിയിരുന്നത്.
English Summary:
Pinarayi Vijayan has warned that attempts are being made to derail the periodic salary revision of Kerala government employees by creating a public perception that salaries and pensions are the main cause of the state’s financial crisis.