Operation Sindoor: ഓപ്പറേഷന്‍ സിന്ദൂര്‍; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്
Kerala Police to Take Strict Action on Fake News: പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വ്യാജവാർത്തകൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. അതിൽ ഇന്ത്യക്കെതിരായ വാർത്തകളും ഉൾപ്പെടുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വ്യാജവാർത്തകൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വ്യാജ വാർത്തകൾക്കെതിരെ കേരള പോലീസും കർശന നടപടിക്കൊരുങ്ങുകയാണ്.
സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കും അവ പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളം പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കേരള പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: വിമാനയാത്ര പഴയതുപോലെയല്ല; സംഘര്‍ഷ പശ്ചാത്തലത്തില്‍ വന്‍ മാറ്റം; സിയാലിന്റെ മുന്നറിയിപ്പ്
അതേസമയം, നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) കഴിഞ്ഞ ദിവസം യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. നിലവിലെ സാഹചര്യം മൂലം, സുരക്ഷാ പരിശോധനകൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാമെന്നാണ് സിയാലിന്റെ മുന്നറിയിപ്പ്.
ആഭ്യന്തര വിമാന സർവീസുകൾക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞത് അഞ്ച് മണിക്കൂർ മുമ്പും യാത്രക്കാർ വിമാനത്താവളത്തില്‍ എത്തണമെന്ന് സിയാൽ അറിയിച്ചു. യാത്ര കൂടുതൽ സുഗമമാക്കുന്നതിനും അവസാന നിമിഷത്തെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദേശം. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ അടച്ചിട്ടെങ്കിലും കൊച്ചി വിമാനത്താവളത്തില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉള്ള 32 വിമാനത്താവളങ്ങളാണ് മെയ് 15 വരെ അടച്ചിട്ടത്.