CIAL Travel Advisory: വിമാനയാത്ര പഴയതുപോലെയല്ല; സംഘര്‍ഷ പശ്ചാത്തലത്തില്‍ വന്‍ മാറ്റം; സിയാലിന്റെ മുന്നറിയിപ്പ്
India Pakistan Conflict: രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടെങ്കിലും കൊച്ചി വിമാനത്താവളത്തില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലുടനീളമുള്ള 32 വിമാനത്താവളങ്ങൾ മെയ് 15 വരെയാണ് അടച്ചിട്ടത്

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യാത്രാ മാര്‍ഗനിര്‍ദ്ദേശവുമായി സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്). എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുകയാണെന്ന് സിയാല്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം മൂലം, സുരക്ഷാ പരിശോധനകൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാമെന്നാണ് മുന്നറിയിപ്പ്. ആഭ്യന്തര വിമാന സർവീസുകൾക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അഞ്ച് മണിക്കൂർ മുമ്പും യാത്രക്കാർ വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. യാത്ര സുഗമമാക്കുന്നതിനും അവസാന നിമിഷത്തെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നിര്‍ദ്ദേശം.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടെങ്കിലും കൊച്ചി വിമാനത്താവളത്തില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലുടനീളമുള്ള 32 വിമാനത്താവളങ്ങൾ മെയ് 15 വരെയാണ് അടച്ചിട്ടത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അധാംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിന്ദ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡൺ, ജമ്മു, ജയ്സാൽമീർ, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കാംഗ്ര (ഗഗ്ഗൽ), കെശോദ്, കിഷൻഗഡ്, കുളു മണാലി (ഭുണ്ടർ), ലേ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ എന്നീ വിമാനത്താവളങ്ങളിലാണ് നിയന്ത്രണങ്ങള്‍.




നേരത്തെ, മെയ് 10 വരെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി. സാമാന മര്യാദകള്‍ പോലും ലംഘിച്ചുള്ള പാക് പ്രകോപനമാണ് സംഘര്‍ഷം ശക്തമാകാന്‍ കാരണം. എന്നാല്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ ഇന്ത്യ നിര്‍വീര്യമാക്കി. ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നല്‍കിയത്. ഇന്ത്യയുടെ ജനവാസമേഖലകളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.