Kerala Nurses Strike: നഴ്‌സുമാർ ഇന്ന് മുതൽ വീണ്ടും സമരത്തിൽ; വേണ്ടിവന്നാൽ അടച്ചിടുമെന്ന് മാനേജ്മെൻ്റ്
Kerala Private Hospital Nurses Strike: നേരത്തെ, സമരത്തിൽ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎൻഎയും തമ്മിൽ ചർച്ചകൾ നടത്തിയത്. മിനിമം വേതനം 40000 രൂപയാക്കണം എന്ന് തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത്. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ന് മുതൽ വീണ്ടും സമരത്തിലേക്ക് (Kerala Nurses Strike). ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും നഴ്‌സുമാർ സമരത്തിലേക്ക് ഇറങ്ങുന്നത്. നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം പുനരാരംഭിക്കുന്നത്.
ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായിരുന്നു. അതിനാൽ രോഗികൾക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയയേഷൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ അറിയിച്ചു. സമരം കാരണം പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സിപിഎമ്മിൽ എല്ലാം തീറ്റ പണ്ടാരങ്ങൾ, വീണ്ടും വിമർശനങ്ങളുമായി ജി സുധാകരൻ
നേരത്തെ, സമരത്തിൽ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎൻഎയും തമ്മിൽ ചർച്ചകൾ നടത്തിയത്. മിനിമം വേതനം 40000 രൂപയാക്കണം എന്ന് തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത്. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാൽ സംസ്ഥാനത്തെ ചില ആശുപത്രികൾ നഴ്സുമാരുടെ ആവശ്യത്തെ അംഗീകരിക്കുകയും ചെയ്തു.
മറ്റ ആശുപത്രികളിലെ ശമ്പള പരിഷ്‌ക്കരണ വിഷയത്തിൽ മാനേജ്‌മെന്റുകൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. നഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്നും ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നുമാണ് മാനേജ്മെൻ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.