Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്
Red Alert Issued for Three Districts: പ്രകൃതിദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തി. ദുഃഖവും, മരണവും ചിലർക്ക് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാണ് എന്ന് ചൂണ്ടിക്കാണിച്ച പോലീസ്, ഇത്തരം സാഹചര്യങ്ങളിൽ അനുവാദമില്ലാതെ മൊബൈലിലോ മറ്റ് ക്യാമറകളിലോ ദൃശ്യങ്ങൾ പകർത്തരുതെന്ന് കർശന നിർദേശം നൽകി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കടുക്കാൻ സാധ്യത.
മഴ മുന്നറിയിപ്പുകൾ ചുരുക്കത്തിൽ
- ഇന്ന് – കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
- നാളെ (ചൊവ്വ): വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ളതല്ല; മുന്നറിയിപ്പുമായി പോലീസ്
പ്രകൃതിദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തി. ദുഃഖവും, മരണവും ചിലർക്ക് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാണ് എന്ന് ചൂണ്ടിക്കാണിച്ച പോലീസ്, ഇത്തരം സാഹചര്യങ്ങളിൽ അനുവാദമില്ലാതെ മൊബൈലിലോ മറ്റ് ക്യാമറകളിലോ ദൃശ്യങ്ങൾ പകർത്തരുതെന്ന് കർശന നിർദേശം നൽകി. ദുരന്തമുഖങ്ങളിലെ വ്യക്തികളുടെ സ്വകാര്യതയെയും മാനസികാവസ്ഥയെയും മാനിക്കണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അപകടസാധ്യതാ മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം വൈകിക്കാതെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാകണം.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ALSO READ: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
ജൂൺ 8ന് വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളോട് ചേർന്ന കടൽ ഭാഗങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ,മധ്യ ബംഗാൾ ഉൾക്കടൽ, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം , അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കൂടാതെ, ഇന്ന് മുതൽ സോമാലിയ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
English Summary
The India Meteorological Department (IMD) has issued a severe rainfall warning for Kerala, placing Kasaragod, Kannur, and Kozhikode districts on red alert for tomorrow and declaring orange or yellow alerts across the rest of the state. In light of the hazardous conditions, authorities have advised residents in landslide-prone areas to relocate to safer locations, while the Kerala Police has strictly prohibited filming at disaster sites without permission.