5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alerts : സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alerts Changed : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Kerala Rain Alerts : സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Image Courtesy - Social Media
abdul-basith
Abdul Basith | Published: 29 Jul 2024 14:44 PM

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഇന്ന് മഴ (Kerala Rain Alerts) കനക്കും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത കല്പിക്കുന്നു. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ മഴയ്ക്ക് കാരണം.

രാവിലെ പാലക്കാടും തിരുവനന്തപുരവും ഒഴികെ 12 ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. ഇതിനെയാണ് ഇപ്പോൾ പുതുക്കിയത്. കോഴിക്കോടിന്റെ മലയോര മേഖലകളിൽ പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. പുത്തുമല കശ്മീർ ദ്വീപിലും മഴയുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.

Also Read : Kerala Rain Alert : മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ് എന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തടസ്സവും നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസ്സവും ഉണ്ടായി. അമ്പായത്തോട്ടിലുണ്ടായ ചുഴലിക്കാറ്റിൽ ഏഴു വീടുകളാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെയായിരുന്നു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. മഴ ശക്തമായതിനെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയരുകയും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് കരുവൻതുരുത്തി പെരവൻമാട് കടവിൽ തോണി മറിഞ്ഞ് അപകടം ഉണ്ടായി. മൂന്നുപേരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി.

ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതൽ മഴ ശക്തമായിരുന്നു. മലയോരമേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ജാ​ഗ്രതാ നിർദ്ദേശമുണ്ട്.