Kerala Weather Update: കുടയെടുത്തോ, മഴ ഉണ്ടെന്നേ…. ചൂടും രക്ഷയില്ല, ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് കുറവുണ്ടാകില്ല. സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുൻനിർത്തി യെല്ലോ അലർട്ട് നിലവിലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വിവിധ ജില്ലകളിൽ മഴ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലകളിൽ.ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 23, ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് മഴ അലർട്ട്.
മിക്ക ജില്ലകളിലും ഗ്രീൻ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് കുറവുണ്ടാകില്ല. സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുൻനിർത്തി യെല്ലോ അലർട്ട് നിലവിലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
താപനില ഉയരുന്നു
ഏപ്രിൽ 24 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം ജില്ലയിൽ 38 °C വരെയും രേഖപ്പെടുത്തി. അതേസമയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 to 4˚C വരെ താപനില കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ചു; ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യത
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. താപനില ഉയരുന്നതോടൊപ്പം അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ സൂചിക വിവരങ്ങൾ പ്രകാരം, കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കൊട്ടാരക്കര, ചെങ്ങന്നൂർ, കളമശ്ശേരി, ഒല്ലൂർ, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്.
ജാഗ്രത നിർദേശങ്ങൾ
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കൂടാതെ, യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കണമെന്നും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണമെന്നും ജാഗ്രത നിർദേശമുണ്ട്.