KIIFB Masala Bond: മുഖ്യമന്ത്രിയുടെ അറിവോടെ വിദേശ വായ്പ വകമാറ്റി, 5000 ഏക്കറിൽ അധികം ഭൂമി വാങ്ങി; ഗുരുതര ചട്ടലംഘനം എന്ന് റിപ്പോർട്ട്
KIIFB Masala Bond:466 കോടി രൂപയാണ് ഭൂമിക്ക് വേണ്ടി ചെലവാക്കിയത്. ദേശീയപാത കുടിവെള്ളം റെയിൽ പദ്ധതികൾക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്...
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശ വായ്പ വകമാറ്റിയത് എന്ന് ഇ ഡി റിപ്പോർട്ട്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും കെ എം എബ്രഹാമിന്റെയും അറിവോടെയാണ് ഭൂമി ഏറ്റെടുക്കൽ രേഖയിൽ മുഖ്യമന്ത്രി ഒപ്പിട്ടതെന്നും ഇഡി. മസാല ബോണ്ടിലൂടെ നേടിയ വിദേശ വാണിജ്യ വായ്പ ഉപയോഗിച്ച് 5000 ഏക്കറിൽ അധികം ഭൂമി വാങ്ങി എന്നും ഇതിൽ ഗുരുതരമായ ചട്ടലംഘനം ഉണ്ടെന്നും ആണ് കണ്ടെത്തിയത് എന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
466 കോടി രൂപയാണ് ഭൂമിക്ക് വേണ്ടി ചെലവാക്കിയത്. ദേശീയപാത കുടിവെള്ളം റെയിൽ പദ്ധതികൾക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്ക് ആണ് ഇഡിക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കിഫ്ബി ജോയിന്റ് ഫണ്ട് മാനേജരെയും സിഇഒ കെ എം എബ്രഹാമിനെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ഡി റിപ്പോർട്ട്.
ALSO READ: നിയന്ത്രണത്തിൽ നിന്ന് ഇളവ്; മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങാൻ 1.10 കോടി…
ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ശനിയാഴ്ച ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്നുവർഷത്തിൽ അധികം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. മസാല ബോണ്ട വഴി സമാഹരിച്ച് പണം അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ബോർഡ് യോഗത്തിലാണ് നടപടി പൂർത്തീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങാനായി ധനവകുപ്പ് 1.10 കോടി രൂപ അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കർശനമായി തുടരുമ്പോഴാണ് ഈ നീക്കം. അധിക ഫണ്ടായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് ഈ പുതിയ വാഹനം വാങ്ങുന്നത് എന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനെ തുടർന്ന് ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.