Kanathil Jameela: കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട്; സംസ്കാരം ഇന്ന്
Kanathil Jameela Funeral: കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീല. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന എംഎൽഎ കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്.
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട്. ഇന്ന് വൈകിട്ട് 5ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സി പി ഐ (എം) നേതാക്കൾ ഏറ്റുവാങ്ങും.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന എംഎൽഎ കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്. ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദർശനം നടക്കും. 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലും ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനം ഉണ്ടായിരിക്കും.
കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ 8572 വോട്ടുകൾക്ക് തോൽപ്പിച്ച് മലബാറിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ആദ്യ വനിത എംഎൽഎയായി ജമീല ചരിത്രം രചിച്ചു.
മൂന്ന് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചുവന്നതോടെയാണ് കാനത്തില്‍ ജമീലയുടെ രാഷ്ട്രീയ യാത്ര തുടങ്ങുന്നത്.