Kerala Budget 2026: പ്രിയദർശിനിക്ക് 600 കോടി; സ്ത്രീകൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ
Rs 600 Crore for Priyadarshini KSRTC Free Travel Scheme: ബജറ്റിന്റെ തുടക്കത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച ആറ് ഇന്ദിരാ ഗ്യാരന്റികളിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, വയോജന ക്ഷേമ വകുപ്പ് രൂപീകരണം എന്നിവ സർക്കാർ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തുക അനുവദിച്ച് വിഡി സർക്കാരിന്റെ ആദ്യ ബജറ്റ്. പ്രിയദർശിനി പദ്ധതിക്ക് 600 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. പ്രിയദർശിനി ഉൾപ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ പരിശോധിച്ചാലോ….
ബജറ്റിന്റെ തുടക്കത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച ആറ് ഇന്ദിരാ ഗ്യാരന്റികളിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, വയോജന ക്ഷേമ വകുപ്പ് രൂപീകരണം എന്നിവ സർക്കാർ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ, ആശവർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പ്രീ- പ്രൈമറി ടീച്ചർമാർ, ഹെൽപ്പർമാർ എന്നീ വിഭാഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ജീവനക്കാർക്ക് വിസ്മയമില്ല; ഡിഎ, ഡിആർ കുടിശ്ശികയിൽ തീരുമാനം ഇങ്ങനെ…
പ്രിയദർശിനി പദ്ധതി
ഇന്ദിര ഗാന്ധി പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതലാണ് പ്രിയദർശിനി എന്ന പേരിൽ സൗജന്യ യാത്ര നടപ്പിലാക്കിയത്. പ്രിയദർശിനി പദ്ധതിയിലൂടെ 800 കോടി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചത്. പദ്ധതി സർക്കാരിന് അറുപത്തിയഞ്ച് മുതൽ എഴുപത് കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഒരു വർഷത്തിൽ എണ്ണൂറ് കോടി രൂപയിൽ അധികം കുറവ് വരും.
ഈ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. നിലവിൽ, സർക്കാർ വർഷാവർഷം 1500 കോടി കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. ഒരു മാസം 125 കോടിവെച്ചാണ് സർക്കാർ കൊടുക്കുന്നത്. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണിത്. ഇത് കൂടാതെ പ്രിയദർശിനി പദ്ധതിക്ക് ആവശ്യമായ തുക, 750-800 കോടി രൂപ കൂടി നൽകും എന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇതിനെ തുടർന്നാണ് ബജറ്റിൽ 600 കോടി അനുവദിച്ചത്.
ഓണറേറിയം വർധനവ്
പൊതുജനാരോഗ്യ മേഖലയിലെ നെടുംതൂണായി പ്രവർത്തിക്കുന്ന ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 2026 ജൂൺ 1 മുതൽ 3,000 രൂപ വർധിപ്പിച്ച് 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തി. ഇതിനായി 78. 40 കോടി രൂപ വകയിരുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ, ശിശുകേമ രംഗത്ത് വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാ, ഓണറേറിയം 2026 ജൂണ്‍ 1 മുതല്‍ 1,000 രൂപ വർധിപ്പിച്ചു. ഇതിനായി 66.20 കോടി രൂപ വകയിരുത്തി. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് നിർണായക പങ്ക് വഹിക്കുന്ന പാചകത്തൊഴിലാളികളുടെ വേതനം 1,000 രൂപ വർധിപ്പിച്ചെന്നും ഇതിനായി 13.30 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
സ്ത്രീകൾക്കായുള്ള കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. വനിതകളെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കും. എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുകയും ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരള ബജറ്റ്
English Summary:
Kerala Budget has allocated Rs 600 crore for the Priyadarshini Project, free travel for women and transgender persons on ordinary KSRTC buses across the state. The monthly honorarium of ASHA workers has been increased by Rs 3,000 from Rs 9,000 to Rs 12,000 from June 1, 2026. The Chief Minister announced that Rs 78.40 crore has been allocated for this.