Kochi Metro: ഇൻഫോപാർക്കിലേക്ക് മെട്രോ എത്താൻ വൈകും; കാത്തിരിക്കേണ്ടത് ഒരു വർഷത്തിലേറെ…
Kochi Metro Phase 2, commissioning rescheduled: നിർമാണപ്രവൃത്തിയിൽ കാലതാമസം നേരിട്ടതോടെയാണ് ഒരു വർഷത്തിലധികം സമയം കൂടി വേണ്ടിവരുന്നത്. അടുത്ത വർഷം ജൂണോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് വായ്പ എടുക്കാനുള്ള സർക്കാർ അനുമതിയിൽ കാലതാമസം നേരിട്ടത് തിരിച്ചടിയായി.
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കമ്മീഷൻ ചെയ്യാൻ ഒരു വർഷം കൂടി വൈകുമെന്ന് അറിയിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). രണ്ടാം ഘട്ടം 2027 ഓഗസ്റ്റ് മാസം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുമെന്ന് കെഎംആൽഎൽ അറിയിച്ചു. നിർമാണപ്രവൃത്തിയിൽ കാലതാമസം നേരിട്ടതോടെയാണ് ഒരു വർഷത്തിലധികം സമയം കൂടി വേണ്ടിവരുന്നത്. അടുത്ത വർഷം ജൂണോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.
പദ്ധതി വൈകുന്നതിന് കാരണം
കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ടാംഘട്ടം കമ്മീഷൻ ചെയ്യാനായിരുന്നു കെഎംആർഎൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിർമാണ പ്രവൃത്തികൾക്കിടെ നേരിട്ട വെല്ലുവിളികളും മറ്റ് തടസ്സങ്ങളും പദ്ധതിയെ ബാധിച്ചു. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് 1116 കോടി രൂപ വായ്പ എടുക്കാനുള്ള സർക്കാർ അനുമതിയിൽ കാലതാമസം നേരിട്ടത് തിരിച്ചടിയായി.
പൈപ്പ്ലൈൻ ജംഗ്ഷനിൽ നിന്ന് പടമുഗൾ വരെയുള്ള ഭാഗത്തെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പൈപ്പ്ലൈൻ സാന്നിധ്യവും നിർമാണത്തിനിടെ വെല്ലുവിളി ഉയർത്തി. ജവഹർലാൽ നെഹ്റു സ്റ്റേഡിയം – പാലാരിവട്ടം സ്ട്രെച്ചിലെ ഭൂമിയേറ്റെടുപ്പാണ് മറ്റൊരു കാരണം. 2024 ഡിസംബറിൽ ആരംഭിച്ച ഭൂമിയേറ്റെടുപ്പ് നടപടികൾ കോടതിവ്യവഹാരങ്ങളടക്കം പൂർത്തിയാകാൻ 2026 മാർച്ച് വരെ സമയമെടുത്തു.
ALSO READ: പാസഞ്ചർ ട്രെയിൻ വൈകുന്നത് പതിവാകുന്നു; ജീവനക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
കൊച്ചി മെട്രോ രണ്ടാം ഘട്ടം – പിങ്ക് ലൈൻ
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസന പദ്ധതിയാണ് പിങ്ക് ലൈൻ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നീളുന്നത്. 10.58 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ നിർദിഷ്ട രണ്ടാം ഘട്ടത്തിന്റെ ദൈർഘ്യം.
ആകെ പത്ത് സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. നിലവിൽ, പൈലിങ്, പൈൽ ക്യാപ് നിർമാണം തുടങ്ങിയ മുഴുവൻ ഫൗണ്ടേഷൻ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. വയഡക്ട് പൈലിങ് പ്രവൃത്തി 85 ശതമാനം പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. 25 മുതൽ 30 മീറ്റർ വരെയാണ് നിർമാണപ്രവൃത്തിയാണ് പ്രതിദിനം നടക്കുന്നത്. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇത് 55 മീറ്ററായി വർധിപ്പിച്ച് നിർമാണവേഗം ഗണ്യമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടാംഘട്ട പദ്ധതിയുടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട് എന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു.
കാത്തിരുന്ന് മടുത്ത് കൊച്ചിക്കാർ
കലൂർ സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി പാലാരിവട്ടം, ചെമ്പുമുക്ക്, വാഴക്കാല, കാക്കനാട് വഴി ഇൻഫോപാർക്കിലേക്ക് എത്തുന്ന 10.58 കിലോമീറ്റർ നീളമുള്ള പാത യാഥാർത്ഥ്യമാകുന്നത് കാത്തിരിക്കുകയാണ് കൊച്ചി നിവാസികൾ. പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഐടി ജീവനക്കാർക്കും യാത്രക്കാർക്കും വലിയൊരു ആശ്വാസമാകും. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കിൻഫ്ര തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് ഐടി ജീവനക്കാർക്ക് നഗരത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഈ റൂട്ട് സഹായിക്കുന്നതാണ്.
English Summary:
Kochi Metro Second Phase, known as the Pink Line, connecting JLN Stadium to Kakkanad and Infopark, is progressing steadily and is now targeted for completion by June 2027. The 11.2-kilometre corridor is expected to significantly improve connectivity to Kochi’s major IT and business hubs, including Infopark and KINFRA.