Railway Track Murder: ഷര്‍ട്ടിലെ രക്തക്കറ വിനയായി; വൈറ്റില റെയില്‍വേ ട്രാക്ക് കൊലക്കേസ് പ്രതി പിടിയില്‍
Kochi Vyttila Murder Suspect Arrested: യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടതിന് പിന്നാലെ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നാണ് പ്രതിയും യുവതിയും നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
കൊച്ചി: വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പ്രതി പിടിയില്‍. കൊച്ചി സ്വദേശിയായ ഷാജി ആണ് പോലീസിന്റെ വലയിലായത്. കൊച്ചി മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ് ഇയാളെ. കൊല്ലപ്പെട്ട യുവതിയും ഷാജിയും തമ്മില്‍ ഏറെ നാളായി പരിചയമുണ്ടെന്ന് പോലീസ് പറയുന്നു. കോട്ടയം സ്വദേശിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടതിന് പിന്നാലെ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നാണ് പ്രതിയും യുവതിയും നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇരുവരും കാറില്‍ നിന്നിറങ്ങിയ നടക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്.
എന്നാല്‍ പിന്നീട് ട്രാക്കിന് സമീപത്ത് കൂടി ഷാജി ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങളില്‍ ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറ ഉണ്ടായിരുന്നു. ഇത് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചു.
കൊലപാതകത്തിന് ശേഷം ഷാജി മൃതദേഹം ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഉപയോഗശൂന്യമായ പാളമാണിതെന്ന് അറിയാതെ ആയിരുന്നു പ്രതിയുടെ നീക്കം. ഇതോടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു.
Also Read: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം! കൊലപാതകമെന്ന് സൂചന
അതേസമയം, വൈറ്റില വഴി കടന്നുപോയ അമൃത എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണോ എന്ന നിഗമനത്തിലായിരുന്നു ആദ്യ പരിശോധന. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനാകാത്തതോടെ കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു.