Kottayam Medical College: കോട്ടയം മെഡിക്കൽ കോളജ് അപകടം; അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്
Kottayam Medical College Accident: കഴിഞ്ഞ ജൂലൈ 3നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടത്. ചികിത്സയിലായിരുന്ന മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു.
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ചു. കെട്ടിടം തകരാനുള്ള സാഹചര്യം സാങ്കേതിക സമിതി പരിശോധിക്കും. ആവശ്യമെങ്കിൽ ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താൻ ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രികളിൽ പരിശോധന നടത്തുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. പൊളിക്കേണ്ടവ ഉണ്ടെങ്കിൽ കണ്ടെത്തി ഉടൻ പൊളിച്ചു മാറ്റാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ജൂലൈ 3നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചത്. ചികിത്സയിലായിരുന്ന മകൾക്ക് കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേല്‍ ബിന്ദുവായിരുന്നു മരിച്ചത്. ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടം.
അതേസമയം, ബിന്ദുവിന്റെ നിലവിലെ വീട് പുതുക്കിപ്പണിയുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍എസ്എസ് ആണ് വീട് പുതുക്കിപ്പണിയുന്നത്. ബിന്ദുവിന്റെ മരണത്തെ തുടര്‍ന്ന് നിര്‍ധന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു.