Kozhikode Medical college Fire: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; മരണങ്ങൾ പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
Kozhikode Medical College Fire Accident Updates: മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടതായതിന് പിന്നാലെ മരിച്ചവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പുക ശ്വസിച്ചതിനെ തുടർന്നല്ല മരണങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
ഇവർ മൂവരും നേരത്തെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലെ എംആർഐ യൂണിറ്റിന്റെ യുപിഎസിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഉച്ചത്തിൽ പൊട്ടിത്തെറിക്കുകയും പുകപടലം ഉയരുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് സംഭവം.
മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, വയനാട് മേപ്പാടി സ്വദേശി നസീറ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇവരെല്ലാം ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
വിഷം കഴിച്ചതിനെ തുടർന്നാണ് നസീറയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മറ്റുള്ളവരും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പൊട്ടിത്തെറിച്ചത് യുപിഎസ്, പ്രത്യേക സംഘം അന്വേഷിക്കും
അപകടം ഉണ്ടായ സമയത്ത് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയെന്നാണ് വിവരം. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പുക ശ്വസിച്ചതിനെ തുടർന്നല്ല ഇവരുടെ മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. മരണം വിശദമായി അന്വേഷിക്കാൻ മറ്റ് ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.