Kozhikode Medical college Fire: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പൊട്ടിത്തെറിച്ചത് യുപിഎസ്, പ്രത്യേക സംഘം അന്വേഷിക്കും
Kozhikode Medical College Fire Accident Updates: ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തി വരികയാണ്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ കാരണം പറയാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണ റിപ്പോർട്ട് പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം സമർപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുകയ്ക്ക് കാരണമായത് ഷോർട്ട് സർക്യൂട്ടോ ബാറ്ററി തകരാറോ ആകാം എന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തി വരികയാണ്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ കാരണം പറയാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ ഉണ്ടായ പൊട്ടിത്തെറിയിലും അസ്വാഭാവിക മരണത്തിലും പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത്യാഹിത വിഭാഗത്തിൽ 151 രോഗികളാണ് ഉണ്ടായിരുന്നത്. ഇതിൽ 114 പേർ നിലവിൽ ഇവിടെ തന്നെ ചികിത്സയിൽ തുടരുകയാണ്. ബാക്കി 37 പേർ മറ്റു ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്നവരെ കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് മാറ്റിയതെന്നും, കഴിഞ്ഞ ദിവസം അഞ്ചു മരണങ്ങളാണ് ഉണ്ടായത്, ഇതിൽ ഒരാൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ കേസെടുത്തു
മരണങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മറ്റു മെഡിക്കൽ കോളേജിൽ നിന്നും വിദഗ്‌ദ സംഘം എത്തിയാണ് പഠനം നടത്തുക. ശേഷം മൂന്ന് ദിവസത്തിനുള്ളിൽ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിക്കും. വൈദ്യുതി കണക്ഷൻ ഇന്ന് തന്നെ നൽകും. അതുവരെ പഴയ കാഷ്വാലിറ്റി ബ്ലോക്ക് പ്രവർത്തിക്കുമെന്നും ഇതിനായി സജ്ജീകരണങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഡോക്ടർമാരുടെ വിദഗ്‌ദ സംഘം പരിശോധിക്കും. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവില്ല. അപകടത്തിന് പിന്നാലെ ആശുപത്രിയിലെ എമർജൻസി എക്സിറ്റ് പൂട്ടിയിരുന്നു എന്നുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.