KSU Education Strike: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
KSU Statewide Educational Bandh Today: സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാറാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 4) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവിന്റെ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിൽ പോലീസിന് നേരെ കല്ലേറുണ്ടാവുകയും പ്രവർത്തർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ എന്നിവർക്ക് ഉൾപ്പടെ പരിക്കേറ്റു.
സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. കേരള സാങ്കേതിക സർവകലാശാലയിലെ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന യൂണിവേഴ്സിറ്റികളുടെ വിസി നിയമനങ്ങൾ പൂർത്തിയാക്കുക, പ്രിൻസിപ്പാൾ നിയമനങ്ങൾ, അധ്യാപക ഒഴിവുകൾ നികത്തുക, സർക്കാർ മെഡിക്കൽ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കെ.എസ്.യു മാർച്ച്.
ALSO READ: ‘മന്ത്രി പോയിട്ട് എംഎൽഎ ആകാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്’; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം
കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാറാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.