Kottayam Medical College: മെഡിക്കൽ കോളേജ് അപകടം; ആരോഗ്യമേഖലയെ യുഡിഎഫും ബിജെപിയും ചേർന്ന് തകർക്കാൻ ശ്രമിക്കുന്നെന്ന് എൽഡിഎഫ്
Anti-Govt Campaign After Kottayam Medical College Accident: ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായിട്ടുണ്ട്. വിദഗ്ദ്ധരുടെ സാന്നിധ്യത്തിൽ അപകടസ്ഥലം വീണ്ടും പരിശോധിക്കും.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് രംഗത്ത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ എൽഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. യുഡിഎഫും ബിജെപിയും ചേർന്ന് ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് എൽഡിഎഫിന്റെ പ്രധാന ആരോപണം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ പരിപാടി നടത്തുന്നത്.
അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി. ബിന്ദുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങളെത്തുടർന്ന് ഇന്ന് രാവിലെയാണ് മന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും സംസാരിച്ച മന്ത്രി, ആശ്വാസവാക്കുകൾ നൽകുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു. പ്രാദേശിക സിപിഎം നേതാക്കളോടൊപ്പമാണ് മന്ത്രി എത്തിയത്.
കളക്ടറുടെ അന്വേഷണം പുരോഗമിക്കുന്നു
മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ വ്യക്തമാക്കി. യാതൊരു ആശങ്കയുമില്ലാതെ സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായിട്ടുണ്ട്. വിദഗ്ദ്ധരുടെ സാന്നിധ്യത്തിൽ അപകടസ്ഥലം വീണ്ടും പരിശോധിക്കും. ഫിറ്റ്നസ് ഉൾപ്പെടെയുള്ള പഴയ രേഖകൾ ഹാജരാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ വിശദമാക്കി.