Mathew Kuzhalnadan: ‘മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം വേണം’; മാത്യു കുഴൽനാടൻ സുപ്രീംകോടതിയിൽ
Mathew Kuzhalnadan MLA: മാസപ്പടി കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് എംഎൽഎ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ന്യൂഡൽഹി: സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ കളഞ്ഞതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീല്‍ നൽകിയത്. അപ്പീൽ ഇന്ന് പരിഗണിച്ചേക്കുമെന്നാണ് വിവരം.
ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മാസപ്പടി കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് എംഎൽഎ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, പരാതിയിലുള്ളത് സംശയം മാത്രമാണ്. ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് കുഴൽനാടന്‍റെ വാദം.