Chengannur: അറ്റകുറ്റപണിക്കിടെ ബസിൽ പൊട്ടിത്തെറി; ചെങ്ങന്നൂരിൽ മെക്കാനിക്കിന് ദാരുണാന്ത്യം
Chengannur Bus Blast Death: വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറി ഉണ്ടായത്. അമിതമായി ചൂടായി എന്‍ജിന്റെ ടര്‍ബോ ഭാഗം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ: ചെങ്ങന്നൂരിൽ അറ്റക്കുറ്റപണിക്കിടെ ബസിലുണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്കിന് ദാരുണാന്ത്യം. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. ഐഎച്ച്ആര്‍ഡി കോളജില്‍ ബസിന്റെ അറ്റകുറ്റപണിക്കിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
കഴിഞ്ഞ രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. ഇതിനിടയിൽ വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറി ഉണ്ടായത്.
അമിതമായി ചൂടായി എന്‍ജിന്റെ ടര്‍ബോ ഭാഗം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും ഉടന്‍ തന്നെ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആദ്യം താലുക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ കുഞ്ഞുമോന്റെ സഹായിക്കും പരിക്കേറ്റിരുന്നു. ബസ്സിലുണ്ടായിരുന്ന ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ 2000 രൂപ പിഴ, ലൈസൻസും റദ്ദാക്കും; എംവിഡി
കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഈ വർഷം വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ 800ലധികം കാൽനടയാത്രക്കാർ മരിച്ചെന്നാണ് ഗതാഗത കമ്മീഷണർ വ്യക്തമാക്കുന്നത്. ഇതിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.
സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കുമെന്നും എംവിഡി തീരുമാനിച്ചു. ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താൽ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്.