Kerala Doctors Strike: നിരാഹാരം 32-ാം ദിവസത്തിലേക്ക്, മെഡിക്കൽ കോളേജ് ഡോക്ടർമാർ അധിക ചുമതലകൾ രാജി വെക്കുന്നു…
Medical college doctors collective resignation : പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയതാണ് ഡോക്ടർമാരെ പ്രകോപിപ്പിച്ചത്.

Doctors Strike
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. സർക്കാർ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് അഡ്മിനിസ്ട്രേറ്റീവ് ചുമതലകളിൽ നിന്നും കൂട്ടരാജി സമർപ്പിക്കാൻ കെ.ജി.എം.സി.ടി.എ തീരുമാനിച്ചു. ഡോക്ടർമാർ നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ സ്തംഭനാവസ്ഥയിലാണ്.
ഹോസ്റ്റൽ വാർഡൻമാർ, നോഡൽ ഓഫീസർമാർ, അക്കാദമിക് കോർഡിനേറ്റർമാർ തുടങ്ങിയ അധിക ചുമതലകളിൽ നിന്ന് ഡോക്ടർമാർ കൂട്ടമായി രാജിവെക്കും. ഇതിന്റെ പട്ടിക തിങ്കളാഴ്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. ഒപി, അക്കാദമിക് ബഹിഷ്കരണം 11-ാം ദിവസത്തിലേക്കും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്കരണം 8-ാം ദിവസത്തിലേക്കും കടന്നപ്പോഴാണ് നടപടി.
സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മാർച്ച് 2 തിങ്കളാഴ്ച ഡിഎംഇ ഓഫീസിലേക്ക് ഡോക്ടർമാർ മാർച്ച് നടത്തുന്നതിനും തീരുമാനം ഉണ്ട്.
Also Read – പ്രതിഷേധവുമായി വന്ന ബിജെപി പ്രവർത്തകർക്ക് കൈകൊടുത്ത് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ
സർക്കാർ നിലപാടിനെതിരെ പ്രതിഷേധം
പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയതാണ് ഡോക്ടർമാരെ പ്രകോപിപ്പിച്ചത്. ഫെബ്രുവരി 13-ന് നിയമോപദേശം ലഭിച്ചിട്ടും ധനകാര്യ വകുപ്പ് തീരുമാനമെടുക്കാത്തത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച രാവിലെ 9 മണി മുതൽ രണ്ട് മണിക്കൂർ കണ്ണുകൾ മൂടിക്കെട്ടി മാരത്തോൺ മാസ്റ്റർ പെരുന്നല്ലി കൃഷ്ണകുമാർ മെഡിക്കൽ കോളേജിൽ ഓടും. നിലവിൽ ഒപി, ഐപി വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരം ബാധിച്ചതോടെ രോഗികൾ ദുരിതത്തിലാണ്. വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്.