Child Assault In Alappuzha: ‘ഇവിടെ ഇച്ചിരിയൊന്നു മുറിഞ്ഞു! വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റി, ക്ഷമിക്കണം’; കാണാൻ വന്ന മന്ത്രിയോട് നാലാംക്ലാസുകാരി
V. Sivankutty Visits Assaulted Girl in Alappuzha: ഇതിനിടെയിൽ 'വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം' എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറഞ്ഞുവെന്നും സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിനിരയായ നാലാംക്ലാസ് വിദ്യാർത്ഥിനിയെ കാണാനെത്തി മന്ത്രി വി ശിവൻക്കുട്ടി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് താമരക്കുളത്തെ ബന്ധുവീട്ടിൽ കുട്ടിയെ കാണാൻ മന്ത്രി എത്തിയത്. കൈ നിറയെ മിഠായികളുമായാണ് എത്തിയത്. തുടർന്ന് കുട്ടിക്ക് പറയാനുള്ളതെല്ലാം കേട്ടാണ് മന്ത്രി അവിടെ നിന്ന് തിരിച്ചത്.
എം.എസ്. അരുൺകുമാർ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, മാവേലിക്കര എഇഒ, മുൻ എംപി. സി.എസ്. സുജാത തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. നാലാംക്ലാസുകാരിയെ ചേർത്തുനിർത്തി ഇനി പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയ മന്ത്രി നല്ലവണ്ണം പഠിക്കണമെന്ന് പറഞ്ഞു. ഐഎഎസുകാരിയാകാനാണ് ആഗ്രഹമെന്നു പറഞ്ഞപ്പോൾ കൂടെയുണ്ടാകുമെന്ന് ഉറപ്പും നൽകി. ഇതിനിടെയിൽ ‘വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം’ എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറഞ്ഞുവെന്നും സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ തൻ്റെ മനസ്സിൽ ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ തന്നോട് സംസാരിച്ചത് എന്നാണ് സന്ദർശനത്തിനു ശേഷം അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. പ്രയാസകരമായ ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.




അതേസമയം കഴിഞ്ഞ ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യർത്ഥിനിയുടെ മുഖത്തെ പാടുകൾ കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം കുട്ടി പറഞ്ഞത്. വീട്ടിൽ നേരിട്ട ദുരനുഭവങ്ങൾ കുട്ടി നോട്ട്ബുക്കിൽ കുറിച്ചിരുന്നു. തുടർന്ന് അധ്യാപിക പ്രധാന അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇടപ്പെട്ട ബാലാവകാശ കമ്മീഷൻ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Also Read:ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍
ഇതിനു ശേഷം ഒളിവിൽ പോയ ഇരുവരെയും കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. അൻസാറിനെ പത്തനംതിട്ട ജില്ലയിലെ കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ചെങ്ങനൂർ ഡിവൈഎസ്പി എംകെ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.ജുവനൈൽ ജസ്റ്റിസ് ആക്ട് (75), കുട്ടിയെ കൈകൊണ്ടും ചൂരൽകൊണ്ടും അടിച്ചതിന് ഭാരതീയ ന്യായസംഹിത 115-2, 118-1 വകുപ്പുകൾ പ്രകാരമാണ് കേസ്. ലഹരിവസ്തുക്കളുടെ കച്ചവടം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് അൻസാർ.