Kollam Student Shock Death: ‘മിഥുന്‍റെ വീട് എന്‍റെയും’; ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിനുള്ള വീടിന് ഇന്ന് തറക്കല്ലിടും
House for Mithun’s Family in Kollam: "മിഥുന്‍റെ വീട് എന്‍റെയും" എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് നടക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി വീടിന് തറക്കല്ലിടും.
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സാണ് വീട് നിർമ്മിച്ച് നൽകുന്നത്. “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് നടക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി വീടിന് തറക്കല്ലിടും.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പണിപൂർത്തിയാകാത്ത, മഴപെയ്താൽ ചോരുന്ന ഒരു വീട്ടിലാണ് മിഥുനും കുടുംബവും കഴിഞ്ഞത്. വീടിന്റെ ശോച്യാവസ്ഥ കണ്ടറിഞ്ഞ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ വീട് നിർമിച്ചുനൽകുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 17-ാം തീയതിയായിരുന്നു നാടിനെ നടക്കി മിഥുൻ യാത്രയായത്. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുത്ത് കൊടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. വർഷങ്ങളായി വൈദ്യുതി ലൈൻ അപകടകരമായ നിലയിൽ ആയിട്ടും ആരും വേണ്ട നടപടി എടുത്തിരുന്നില്ല. സംഭവത്തിനു പുന്നാലെ പ്രഥാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ടു. മാനേജറെ സസ്പെൻഡ് ചെയ്ത് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു.
Also Read:‘പൊലീസുകാര്‍ അബദ്ധത്തില്‍ വന്നതാണ്’; സുരക്ഷ വര്‍ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വീണാ ജോര്‍ജ്
മിഥുന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപയും പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു.