Amrit Bharat Express: കുറഞ്ഞ നിരക്ക്, മികച്ച സൗകര്യം; എന്നിട്ടും അമൃത് ഭാരതിൽ യാത്രക്കാരില്ല, കാരണം ഇതാ
Nagercoil Mangaluru Amrit Bharat Express seat: തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ മാർച്ച് 24 വരെയുള്ള ദിവസങ്ങളിൽ മുന്നൂറിലധികം സീറ്റുകൾ ലഭ്യമാണ്. കണ്ണൂർ-തിരുവനന്തപുരം റൂട്ടിലാകട്ടെ 560-ലധികം സീറ്റുകൾ വരെ ഒഴിവുണ്ട്.
കണ്ണൂർ: വന്ദേഭാരതിനേക്കാൾ കുറഞ്ഞ നിരക്കും ആധുനിക സൗകര്യങ്ങളുമായി എത്തിയ അമൃത് ഭാരത് എക്സ്പ്രസ് യാത്രക്കാരില്ലാതെ ഓടുന്നു. ജനുവരി 27-ന് സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു (16329/16330) അമൃത് ഭാരത് ട്രെയിനിൽ സ്ലീപ്പർ ബർത്തുകൾ വൻതോതിൽ ഒഴിഞ്ഞുകിടക്കുകയാണ്. റെയിൽവേയുടെ അശാസ്ത്രീയമായ സമയക്രമവും മലബാർ മേഖലയോടുള്ള സ്റ്റോപ്പുകളിലെ വിവേചനവുമാണ് ഈ സ്ഥിതിക്ക് കാരണമെന്ന് പരാതി ഉയരുന്നു.
തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ മാർച്ച് 24 വരെയുള്ള ദിവസങ്ങളിൽ മുന്നൂറിലധികം സീറ്റുകൾ ലഭ്യമാണ്. കണ്ണൂർ-തിരുവനന്തപുരം റൂട്ടിലാകട്ടെ 560-ലധികം സീറ്റുകൾ വരെ ഒഴിവുണ്ട്. സാധാരണ ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളി യാത്രക്കാർ ഈ ട്രെയിനിനെ കൈവിടുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.
Read more – കെ റെയിലും ഇ ശ്രീധരൻ്റെ അതിവേഗ ട്രെയിനും ഒന്നല്ല രണ്ടാണ്… വ്യത്യാസങ്ങൾ ഇതാ ഇങ്ങനെ
- തെക്കൻ കേരളത്തിൽ ചുരുങ്ങിയ ദൂരത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച റെയിൽവേ മലബാർ മേഖലയെ പാടെ അവഗണിച്ചു.
- തിരുവനന്തപുരം – കോട്ടയം: 133 കിലോമീറ്ററിനിടെ 10 സ്റ്റോപ്പുകൾ.
- ഷൊർണൂർ – കോഴിക്കോട്: 86 കിലോമീറ്ററിനിടെ വെറും 2 സ്റ്റോപ്പുകൾ മാത്രം.
- കോഴിക്കോട് – മംഗളൂരു: 221 കിലോമീറ്ററിനിടയിൽ തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നീ 3 സ്റ്റോപ്പുകൾ മാത്രം.
- കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാനപ്പെട്ട ആറോളം സ്റ്റോപ്പുകളെ അവഗണിച്ചത് സാധാരണക്കാരായ യാത്രക്കാർക്ക് തിരിച്ചടിയായി.
അശാസ്ത്രീയമായ സമയക്രമം
ട്രെയിനിന്റെ വേഗതയിലും മലബാറിൽ ‘ഇഴച്ചിൽ’ തുടരുകയാണ്. കോഴിക്കോട് നിന്ന് കണ്ണൂരിലെത്താൻ മറ്റ് എക്സ്പ്രസ് ട്രെയിനുകളേക്കാൾ 40 മിനിറ്റ് അധികമെടുക്കുന്നു. കാസർഗോഡ് നിന്ന് മംഗളൂരുവിലെത്താൻ ടൈംടേബിൾ പ്രകാരം മൂന്ന് മണിക്കൂർ വേണമെന്ന വിചിത്രമായ സമയക്രമമാണ് നൽകിയിരിക്കുന്നത്. എന്നാൽ തിരിച്ചു വരുമ്പോൾ ഇതേ ദൂരം വെറും 37 മിനിറ്റുകൊണ്ട് പിന്നിടുന്നു താനും.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രമുഖരായ നേതാക്കൾ മലബാർ മേഖലയിൽ നിന്നുണ്ടായിട്ടും റെയിൽവേയുടെ അവഗണന തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. രാത്രി 12.47ന് കണ്ണൂരിൽ ഇറങ്ങുന്ന ഒരു യാത്രക്കാരന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണമെങ്കിൽ പുലർച്ചെ വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. സ്ലീപ്പറിന് 165 രൂപയും ജനറലിന് 35 രൂപയും മാത്രമാണ് നിരക്കെങ്കിലും, അശാസ്ത്രീയമായ തീരുമാനങ്ങൾ കാരണം ഈ വലിയ പദ്ധതി ജനങ്ങൾക്ക് ഉപകാരപ്പെടാത്ത സ്ഥിതിയിലാണ്.