Nanthancode Mass Murder Case: കൂട്ടക്കുരുതിയിലെ ഏക പ്രതി, കേഡലിന്റെ ശിക്ഷ എന്ത്? വാദം ഇന്ന്
Nanthancode Mass Murder Case: കേഡലിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി ദിലീപ് സത്യൻ ഹാജരായി. 2024 നവംബർ 13നാണ് കേസിലെ വിചാരണ ആരംഭിച്ചത്.

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ ഏക പ്രതി കേഡൽ ജിൻസൺ രാജയുടെ ശിക്ഷാവിധിന്മേൽ ഇന്ന് വാദം കേൾക്കും. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേഡലിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി ദിലീപ് സത്യൻ ഹാജരായി. 2024 നവംബർ 13നാണ് കേസിലെ വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവ് ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. യൂട്യൂബിൽ ആളുകളെ വെട്ടിക്കൊല്ലുന്നത് കണ്ടതും മഴു ഓൺലൈനിൽ നിന്ന് വാങ്ങിയതും പ്രധാന തെളിവായി.
2017 ഏപ്രിലിലാണ് നന്തന്‍കോട് ബെയില്സ് കോമ്പൌണ്ടിൽ 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസർ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ രാജയുടെ മകൻ കേഡൽ ജിൻസൻ രാജയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മാവിനെ ശരീരത്തിൽനിന്ന് വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ നടത്തുന്നതിനിടെയാണ് കൊല നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
താനൊരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ്, രാജ തങ്കത്തെയും ജീൻപത്മത്തിനെയും കരോളിനെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കമ്പ്യൂട്ടിന് മുന്നിൽ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ലളിതയെന്ന ബന്ധുവിനെയും കൊലപ്പെടുത്തി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ കൊലപ്പെടുത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.