Devaswom Board: പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ ആരാകും? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
Devaswom Board President Final Decision: പി എസ് പ്രശാന്തിന്‍റെ കാലാവധി നീട്ടാത്ത സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യും.
തിരുവനന്തപുരം: പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനെ ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുൻ ഹരിപ്പാട് എംഎൽഎ ടി.കെ ദേവകുമാർ പുതിയ ദേവസ്വം പ്രസിഡന്റാകുമെന്നാണ് സൂചന.
കൂടാതെ ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവരുടെ പേരുകളും ഉയരുന്നുണ്ട്. വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ ദേവസ്വം ബോർഡ് അംഗമായി തീരുമാനിച്ചിരിക്കുന്നത്. അതിനിടെ നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരുമെന്നാണ് വിവരം.
പി എസ് പ്രശാന്തിന്‍റെ കാലാവധി നീട്ടാത്ത സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യും.
ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണ കമ്മിഷണറെ ഇന്ന് കോടതിയിൽ ഹാജരാക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത ദേവസ്വംബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുന്നത്. സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് ബൈജു. ബൈജു ഉള്‍പ്പെടെ നാല് പേരെയാണ് കേസിൽ ഇതുവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2019 ജൂലൈ 19ന് സ്വര്‍ണപാളികള്‍ അഴിച്ചപ്പോള്‍ മേൽനോട്ടചുമതലയുള്ള ബൈജു ഹാജരായിരുന്നില്ല. സ്വർണപാളികളുടെ തൂക്കം ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തേണ്ടിയിരുന്നത് ബൈജുവാണ്. എന്നാൽ അന്ന് സംഭവ സ്ഥലത്ത് നിന്ന് വിട്ടുനിന്നതിൽ ദുരൂഹതയുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.