നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?
Newborn Baby Selling Racket : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിൽ എത്തിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെ വിൽപ്പന നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞദിവസം രണ്ടു പേർ അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിൽ എത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Representational Image
ഈരാറ്റുപേട്ട : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിൽ എത്തിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെ വിൽപ്പന നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞദിവസം രണ്ടു പേർ അറസ്റ്റിലായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലി രാജ ( 27 ), വാഗമൺ പുതുക്കാട് സ്വദേശി കെ എസ് അർജുൻ ( 21 ) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നിലവിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. കേസിൽ ഹർഷിത എന്ന സ്ത്രീയും പ്രതിയാണ്. തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിൽ എത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജൂലൈ 16 കോട്ടയം തീക്കോയിൽ എത്തിച്ച യുവതിയെ രഹസ്യമായി പാർർപ്പിക്കുകയായിരുന്നു. കുട്ടിയെ കൈമാറുന്നതിന് വിസമ്മതിച്ചപ്പോൾ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്തു. ജൂലൈ 26ന് രഹസ്യമായി പാർപ്പിച്ചിരുന്ന വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തി. ഇവരുടെ ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കെയർ ഹോം അധികൃതരുടെ സഹായത്തോടെ പിന്നീടാണ് വിശദമായ പരാതി സ്വീകരിച്ചത്. പരാതിയെ തുടർന്ന് തീക്കോയിൽ യുവതിയെ പാർപ്പിച്ചിരുന്ന റബ്ബർ തോട്ടത്തിലെ ഒറ്റപ്പെട്ട വീട്ടിൽ രാത്രി നടത്തിയ രഹസ്യ നീക്കത്തിലാണ് മൂപ്പിലെ രാജയും വാഗമൺ സ്വദേശി അർജുനും അറസ്റ്റിലായത്. ഇവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന എട്ട് പേർക്കെതിരെയാണ് അസം സ്വദേശിനിയുടെ പരാതി.
Also Read : സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, എം.ആര്‍ അജിത് കുമാറിന് തിരിച്ചടി; ഡി.ജി.പി സ്വപ്‌നവും അകലെ
കേസിൽ പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പ്രാരംഭഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്ന വിധത്തലാണ് പ്രതികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തയ്യാറെടുക്കുന്നത്. അതുവഴി കുഞ്ഞുങ്ങളെ കടത്തുന്ന മാഫിയയെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ആകും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംഭവത്തിൽ അന്തർ സംസ്ഥാന മാഫിയകൾക്ക് ബന്ധമുണ്ടെന്ന സംശയമാണ് നിലവിൽ ഉയരുന്നത്.
പരാതിയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ ശരിയാണ് എന്ന് വരികയാണെങ്കിൽ അത് ഏറെ വ്യാപ്തിയുള്ള കുറ്റകൃത്യത്തിലേക്ക് ആണ് വഴി ചൂണ്ടുക. ഇത്തരം പ്രവൃത്തികൾക്ക് എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു എന്നുള്ള ചോദ്യവും ഉയരുന്നു. പ്രതികൾ ഇത് ആദ്യമായിട്ടാണോ ഇവിടെ ഇത്തരമൊരു നീക്കം നടത്തിയത്, അതോ ഇതിനുമുമ്പ് സമാനമായ രീതിയിൽ ഗർഭിണികളെ എത്തിച്ച് നവജാത ശിശുക്കളെ വിൽപ്പന നടത്തിയിട്ടുണ്ടോ എന്നുള്ളതും കൂടുതൽ വ്യക്തമാകേണ്ടതുണ്ട്.
English Summary
Two individuals were arrested recently following a complaint regarding the trafficking of pregnant women from other states to Kerala and the subsequent sale of the babies born to them. The police registered a case and launched an investigation based on a complaint filed by a 22 year old woman from Assam, who alleged that she had been brought to Kerala from Tamil Nadu and that there had been an attempt to traffic and sell her unborn child.