5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Neyyattinkara Bride For UK Groom: അക്കരെ നിന്നൊരു മാരൻ; നാല് വർഷം നീണ്ട ഡേറ്റിംഗ്, ഒടുവിൽ നെയ്യാറ്റിൻകരക്കാരി യുവതിക്ക് വരൻ യുകെക്കാരൻ യുവാവ്

Neyyattinkara Bride For UK Groom : നെയ്യാറ്റിൻകര സ്വദേശിയായ ദീപികയും യുകെയിലെ വെയിൽസ് സ്വദേശിയായ സാമുവലും വിവാഹത്തിനൊരുങ്ങുകയാണ്. കൊവിഡിനിടയിൽ പരിചയപ്പെട്ട് നാല് വർഷത്തോളം ദീർഘദൂര പ്രണയത്തിലായിരുന്ന ഇരുവരും നെയ്യാറ്റിൻകരയിലെ തൊഴുക്കലിൽ വച്ചാണ് വിവാഹിതരാവുക.

Neyyattinkara Bride For UK Groom: അക്കരെ നിന്നൊരു മാരൻ; നാല് വർഷം നീണ്ട ഡേറ്റിംഗ്, ഒടുവിൽ നെയ്യാറ്റിൻകരക്കാരി യുവതിക്ക് വരൻ യുകെക്കാരൻ യുവാവ്
Neyyattinkara Bride For UK Groom
Follow Us
abdul-basithtv9-com
Abdul Basith | Updated On: 11 Jun 2024 15:25 PM

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ തൊഴുക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ കടൽ കടന്നൊരു കല്യാണം നടക്കുന്നു. 2020 ഒക്ടോബറിൽ ‘ഓക്കെ ക്യുപിഡ്’ എന്ന ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട സാമുവൽ റോബിൻസൺ എന്ന യുകെക്കാരനും ദീപിക വിജയൻ എന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും ഈ മാസം 15-ന് വിവാഹത്തിനായി പരസ്പരം കൈപിടിക്കുമ്പോൾ സഫലമാകുന്നത് നാല് വർഷം നീണ്ട ദീർഘദൂര പ്രണയസാക്ഷാത്കാരമാണ്.

പ്രണയത്തിലായിക്കഴിഞ്ഞ് ദിവസത്തിൽ 24 മണിക്കൂറും വിഡിയോ കോളിൽ പരസ്പരം കണക്ടഡായിരിക്കുന്ന ഇവർക്ക് ഇനി മൊബൈൽ, ലാപ്ടോപ്പ് സ്ക്രീനുകളുടെ പരിമിതിയില്ല. വെയിൽസിൽ നിന്നുള്ള സാം മലയാളത്തിൻ്റെ മരുമകനാകുമ്പോൾ കൗതുകങ്ങളേറെയുണ്ട്.

 

സാമൂഹിക ഉത്കണ്ഠ അഥവാ സോഷ്യൽ ആങ്ക്സൈറ്റിയുള്ള സാമിൻ്റെ ഡേറ്റിംഗ് ജീവിതം അത്ര സുഖകരമായിരുന്നില്ല. ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും ബുദ്ധിമുട്ടിയിരുന്ന സാമിനോട് ഡേറ്റിംഗ് ആപ്പ് പരീക്ഷിക്കാൻ പറഞ്ഞത് അമ്മ പൗളയായിരുന്നു.

അങ്ങനെ സാം വിവിധ ഡേറ്റിംഗ് ആപ്പുകളിൽ അക്കൗണ്ട് ഉണ്ടാക്കി. ഇവിടെ പലതിൽ നിന്നും അവന് ചില മോശം അനുഭവങ്ങളുണ്ടായി. ഡേറ്റിംഗ് ആപ്പ് തനിക്ക് പറ്റിയതല്ലെന്ന തിരിച്ചറിവിൻ്റെ നിരാശയിൽ കഴിയുമ്പോഴാണ് കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ മാച്ചാവുന്നത്.

ജീവിതത്തിലിന്നുവരെ ഒരു ഇന്ത്യൻ സ്വദേശിയെ പരിചയപ്പെട്ടിട്ടില്ലാത്ത സാമിന് ആ പ്രൊഫൈൽ കൗതുകമായി. അങ്ങനെ പരസ്പരം പരിചയപ്പെട്ടു. ആ പരിചയം വളർന്ന് ഒടുവിൽ ഇരുവരും വിവാഹത്തിൻ്റെ ചൂടിലെത്തിനിൽക്കുന്നു. റിയൽ ലൈഫിൽ ഡേറ്റിംഗ് ശരിയാവാത്തതിനാലും ഒറ്റപ്പെട്ടു തുടങ്ങിയതിനാലുമാണ് ദീപിക ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുടങ്ങുന്നത്. സിനിമയിഷ്ടമുള്ള ഇരുവർക്കും അതായിരുന്നു സംസാരിക്കാനുള്ള കാരണം.

 

ഡേറ്റിംഗ് ആപ്പിൽ മെസേജുകളിലൂടെ സംസാരിച്ച് തുടങ്ങിയ ഇരുവരും വളരെ വേഗം കണക്റ്റായി. തുടർന്ന് ഹാങ്ങൗട്ടിലേക്കും ഡിസ്കോർഡിലേക്കും ചാറ്റിംഗ് നീണ്ടു സിനിമകൾ രണ്ട് പേരുടെയും പൊതുവായ ഇഷ്ടമായിരുന്നു. ദീപിക മലയാള സിനിമകളെ സാമിനു പരിചയപ്പെടുത്തിയപ്പോൾ സാം മറ്റ് പല ഭാഷകളിലെ സിനിമകളും പരിചയപ്പെടുത്തി.

ഡിസ്കോർഡിൽ ഒരുമിച്ച് സിനിമ കണ്ട് പരസ്പരമുള്ള സിനിമാ ഇഷ്ടത്തിൽ ഇരുവരും കൂടുതൽ കണക്റ്റായി. ആദ്യ കാലങ്ങളിൽ ഓരോ സിനിമ കണ്ടതിനു ശേഷവും കോൾ കട്ട് ചെയ്ത് ചാറ്റിലൂടെ കണ്ട സിനിമയെപ്പറ്റി ഇരുവരും സംസാരിക്കുമായിരുന്നു. സാവധാനത്തിൽ ഡിസ്കോർഡിലെ കോൾ കട്ട് ചെയ്യാതെ സംസാരിക്കാനാരംഭിച്ചു. സിനിമകളെപ്പറ്റി പറഞ്ഞുതുടങ്ങിയ ഇരുവരും സാവധാനം കൂടുതൽ സംസാരിക്കാൻ ആരംഭിച്ചു. വിഡിയോ കോൾ ഒരിക്കലും അവസാനിക്കാത്തതായി. കോളിലിരുന്ന് തന്നെ ഇരുവരും തങ്ങളുടെ കാര്യങ്ങൾ ചെയ്തു.

പരിചയപ്പെട്ട് മാസങ്ങൾക്കുള്ളിൽ ഇരുവരും ഡേറ്റ് ചെയ്യാനാരംഭിച്ചു. അപ്പോഴും ഡേറ്റിംഗ് വിവാഹത്തിലെത്തുമെന്ന് അവർ കരുതിയില്ല. ലോകം മുഴുവൻ കൊവിഡിൽ അടഞ്ഞുകിടന്നതിനാൽ ഇരുവർക്കും പരസ്പരം നേരിട്ട് കാണാനായില്ല. കൊവിഡ് യാത്രാ വിലക്കുകൾ മാറിയ സമയത്ത് സാം ദീപികയെ കാണാൻ നെയ്യാറ്റിൻകരയിലെ വീട്ടിലെത്തി. വിമാനത്താവളത്തിൽ വച്ച് പരസ്പരം ആദ്യമായി കണ്ടപ്പോൾ തന്നെ ഇരുവരും ഉറപ്പിച്ചു, എൻ്റെ ജീവിതപങ്കാളി ഇയാൾ തന്നെ.

Read Also: Monsoon Skin Care: മഴക്കാലത്ത് സൗന്ദര്യം സംരക്ഷിക്കേണ്ടത് ഇങ്ങനെ

പിന്നെ കാര്യങ്ങൾ പെട്ടെന്ന് നടന്നു. ഇരുവരുടെയും വീട്ടിൽ വലിയ എതിർപ്പുകളൊന്നുമുണ്ടായില്ല. രണ്ട് കുടുംബവും മതനിബന്ധനങ്ങളിൽ കുരുങ്ങിയ ആളുകളായിരുന്നില്ല. ഇരുവരെയും വ്യക്തികളെന്ന നിലയിൽ ബഹുമാനിക്കാനും അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാനും കുടുംബത്തിനു സാധിച്ചു. ഡേറ്റിംഗ് ആപ്പിലെ പ്രണയം എന്ന സാങ്കേതികത മാത്രമേ അവരെ പറഞ്ഞ് മനസിലാക്കേണ്ടിവന്നുള്ളൂ.

രണ്ടാം തവണ ദീപികയെ കാണാൻ വന്നപ്പോൾ സാം ഔദ്യോഗികമായി പ്രപ്പോസ് ചെയ്തു. വിവാഹത്തിന് 10 ദിവസം മുൻപ്, ജൂൺ ആറിന് തന്നെ സാമിൻ്റെ കുടുംബം നെയ്യാറ്റിൻകരയിലെത്തി. ജാഗ്വാറിലെ മുൻ മെക്കാനിക്കായ ഫ്രാൻസിസും ഭാര്യയും നഴ്സുമായ പൗളയും സാമിൻ്റെ ഇളയസഹോദരൻ ഹാരിയും ഇപ്പോൾ നെയ്യാറ്റിൻകരയിലാണുള്ളത്.

ഇംഗ്ലണ്ട് സ്വദേശികളായ ഇരുവരും വിവാഹത്തിനു ശേഷം ഗ്രാമാന്തരീക്ഷത്തിൽ കുട്ടികളെ വളർത്തുന്നതിനായി വെയിൽസിലേക്ക് മാറുകയായിരുന്നു. ഫ്രാൻസിസിനും പൗളയ്ക്കും രണ്ട് കുതിരകളുണ്ട്. പണ്ട് മുതലേ ഇരുവരുടെയും പ്രിയപ്പെട്ട ജീവികളാണ് കുതിരകൾ. രസകരമായ ഒരു കാര്യമെന്നാൽ, ഇരുവരുടെയും ഒരു പഴയ കുതിരയുടെ പേരാണ് സാമിനും നൽകിയിരിക്കുന്നത്.

യുകെയിലെ ബ്രോട്ടൺ എന്ന സ്ഥലത്ത് എയർബസ് എന്ന കമ്പനിയിൽ സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായാണ് നിലവിൽ സാം ജോലി ചെയ്യുന്നത്. കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (നിഫ്റ്റ്) നിന്ന് പഠനം പൂർത്തിയാക്കിയ ദീപിക ജോലി അന്വേഷണത്തിലാണ്.

തൊഴുക്കൽ മോളിയുടെയും (സൂസി) വിജയകുമാറിൻ്റെയും മകളാണ് ദീപിക. വിജയകുമാർ നിലവിൽ വിശ്രമജീവിതം നയിക്കുന്നു. മോളി ഹൗസ് വൈഫാണ്. സഹോദരി പ്രിയയും ഇരട്ടസഹോദരൻ ദീപും പ്രിയയുടെ ഭർത്താവ് ബാസിത്തും അടങ്ങുന്നതാണ് കുടുംബം.

 

Latest News