Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Nipah Case Reported: പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങളെ തുടർന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ടും അസുഖം ഭേദമായിരുന്നില്ല.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. ഇവർ നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്ന് നൽകിയിട്ടും അസുഖം ഭേദമാകാതെ വന്നതോടെ കഴിഞ്ഞ ദിവസമാണ് ഇവരുടെ സാമ്പിൾ വിദഗ്ധ പരിശോധനക്കയച്ചത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നിലവിൽ ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിച്ചു വരികയാണ്.
എന്താണ് നിപ വൈറസ് ?
ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ് നിപ. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഈ വൈറസ് വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്കും പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ഇത് പകരാം. അതിനാൽ അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും നിപ വൈറസ് പകരാം. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഇതിന് നിപ എന്ന പേര് വന്നത്.
നിപ പകരുന്ന വഴികൾ
1. വവ്വാലുകൾ കഴിച്ച പഴങ്ങൾ കഴിക്കുന്നത് വഴി രോഗം പകരാം.
2. വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്കും, അതുവഴി മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്.
4. സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാം.
5. വായുവിലൂടെ പകരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തയില്ല.
നിപ വൈറസ് ലക്ഷണങ്ങൾ
നിപ വൈറസ് ബാധിച്ചാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രാഥമിക ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ചിലപ്പോൾ ഉണ്ടാകാം. രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി രണ്ടു ദിവസങ്ങൾക്കകം തന്നെ ചിലർക്ക് ബോധക്ഷയം വന്ന് രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. ശ്വാസകോശത്തേയും ഇത് ബാധിക്കാം.