Onam 2025: മായം കലർന്ന ഓണം ഇത്തവണ വേണ്ട; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടാൻ 24 മണിക്കൂർ പരിശോധന
Inspection At Kerala Border During Onam: ഓണസമയത്ത് കേരള അതിർത്തിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ 24 മണിക്കൂർ പരിശോധന. ഓഗസ്റ്റ് 31നാണ് പരിശോധന ആരംഭിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടാൻ 24 മണിക്കൂർ പരിശോധന. ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്കെത്തുന്ന മായം കലർന്ന ഭക്ഷണസാധനങ്ങൾ പിടികൂടാനാണ് അതിർത്തിയിൽ ഓഗസ്റ്റ് 31ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചത്.
ഇന്ന് രാവിലെ ആറ് മണി മുതലാണ് പരിശോധന ആരംഭിച്ചത്. മീനാക്ഷിപുരം, വാളയാർ ചെക്ക് പോസ്റ്റുകളിലാണ് വാഹനപരിശോധന. മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറി, വെളിച്ചെണ്ണ, പാൽ, കറിപ്പൊടികൾ, പലഹാരങ്ങൾ തുടങ്ങിയവയൊക്കെ പരിശോധിക്കും. ഓണം അവസാനിക്കുന്നത് വരെ 24 മണിക്കൂറും പരിശോധന നടക്കും. മീനാക്ഷിപുരം അതിര്‍ത്തിയില്‍ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. വാളയാർ ചെക്ക്പോസ്റ്റിൽ മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാവും.
കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ക്വാഡ് തിരിഞ്ഞുള്ള പരിശോധനയും ആരംഭിച്ചു. വെളിച്ചെണ്ണ വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ പ്രചരിച്ചിരുന്നു. ഇത് കണ്ടെത്താൻ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധനം നടക്കുന്നു. ഷവർമ്മ, എണ്ണക്കടികൾ തുടങ്ങിയവ വില്പന നടത്തുന്ന റെസ്റ്റോറൻ്റുകളിലും ചായക്കടകളിലും ഈവനിങ് സ്ക്വാഡ് പരിശോധന നടത്തും.
ഓണത്തിരക്കിൽ കൊച്ചി മെട്രോയും വാട്ടർ മെട്രോയും സർവീസ് വർധിപ്പിച്ചിട്ടുണ്ട്. അവസാനത്തെ സർവീസ് ആരംഭിക്കുന്ന സമയത്തിലും മാറ്റമുണ്ട്. സെപ്തംബർ രണ്ട് മുതൽ നാല് വരെയാണ് കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസുകൾ നടത്തുക. ഈ സമയത്ത് ആറ് സർവീസുകൾ അധികമായി നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോയുടെ അവസാനത്തെ സർവീസ് രാത്രി 10.45നും വാട്ടർ മെട്രോയുടെ അവസാന സർവീസ് രാത്രി 9 മണിക്കുമാണ്.