AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Numkhor: 2014ൽ നിർമ്മിച്ച വാഹനത്തിന് 2005ൽ ഫസ്റ്റ് യൂസർ; രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയെന്ന് കസ്റ്റംസ് കമ്മീഷണർ

Customer Commissionar About Operation Numkhor: ഓപ്പറേഷൻ നുംഖോറിൽ ദുൽഖർ സൽമാനും അമിത് ചക്കാലക്കലിനും കുരുക്ക്. പിഴയടച്ച് രക്ഷപ്പെടാനാവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.

Operation Numkhor: 2014ൽ നിർമ്മിച്ച വാഹനത്തിന് 2005ൽ ഫസ്റ്റ് യൂസർ; രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയെന്ന് കസ്റ്റംസ് കമ്മീഷണർ
ഓപ്പറേഷൻ നുംഖോർImage Credit source: Screengrab
abdul-basith
Abdul Basith | Published: 23 Sep 2025 20:54 PM

ഓപ്പറേഷൻ നുംഖോറിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് കമ്മീഷണർ ടിജു തോമസ്. പരിവാഹൻ സൈറ്റിലടക്കം കൃത്രിമം കാണിച്ചാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പിഴയല്ല, അറസ്റ്റ് വരെ ഉണ്ടായേക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പരിശോധനാ പട്ടികയിലെ 90 ശതമാനം വാഹനങ്ങളും കൃത്രിമ രേഖ ഉപയോഗിച്ചാണ് രാജ്യത്ത് എത്തിച്ചത്. 2014ൽ നിർമ്മിച്ച വാഹനം, 2005ൽ ഒന്നാമത്തെ യൂസറായി പരിവാഹൻ വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നു. നിയമവിരുദ്ധമായാണ് വില്പന. വൻ തോതിൽ ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. പല വാഹനങ്ങൾക്കും ഇൻഷുറൻസോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ല. ദുൽഖറിൻ്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഒരെണ്ണം കസ്റ്റംസ് യാർഡിലെത്തിച്ചു. മറ്റേ വാഹനത്തിന് റോഡിലിറക്കാൻ ഫിറ്റ്നസില്ലാത്തതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് എത്തിക്കും.

Also Read: Operation Numkhor: ദുൽഖർ സൽമാൻ്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു; കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ഹാജരാക്കണമെന്ന് സമൻസ്

പിഴയടച്ച് തീർക്കാൻ കഴിയുന്ന കുറ്റകൃത്യമല്ല. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ നേരിട്ട് ഹാജരാവണം. ദുൽഖർ സൽമാനും അമിത് ചക്കാലക്കലും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകും. വലിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നേരിടേണ്ടിവരും. ചെറിയ കുറ്റകൃത്യമാണെങ്കിൽ പിഴയടച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സിനിമാ നടന്‍മാരുടേതുൾപ്പെടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പൃഥ്വിരാജിൻ്റെ വീട്ടിൽ നിന്ന് വാഹനങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല. ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കാറുകളില്‍ സ്വര്‍ണവും മയക്കുമരുന്നുകളും കടത്തുന്നുണ്ടെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. പൂർണമായും നിയമവിരുദ്ധ ഇടപാടുകളിലൂടെയാണ് വാഹനങ്ങൾ വാങ്ങിയതും വിറ്റതും. കേരളത്തിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങൾ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഭൂട്ടാൻ വഴി കടത്തിയ 150 മുതൽ 200 വാഹനങ്ങൾ വരെ കേരളത്തിൽ മാത്രമുണ്ട്. കടത്തുവാഹനങ്ങളാണെന്ന് അറിഞ്ഞും അറിയാതെയും ഇത് വാങ്ങിയവരുണ്ട്. താരങ്ങളുടെ പങ്ക് അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.