Palathayi POCSO case: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവ് കെ പത്മരാജന് നീണ്ട തടവും പിഴയും
Palathayi Abuse Case: പ്രതിയുടെ കുടുംബവും പ്രായവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികളാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

Palathayi POCSO case
കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ച് തലശ്ശേരി അതിവേഗ പോക്സോ കോടതി. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ 40 വർഷം തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പരമാവധി 20 വർഷം വരെയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഐപിസി 376 എബി (പീഡനം), ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പത്മരാജനെതിരെ ചുമത്തിയിരുന്നത്.
രാഷ്ട്രീയ വിവാദമായ കേസ്
2020 ജനുവരിക്കും ഫെബ്രുവരിയിലുമായി കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. കേസിന്റെ അന്വേഷണ ഘട്ടത്തിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും, ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പുകൾ ചുമത്താതിരുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
പ്രധാന നാഴികക്കല്ലുകൾ
അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിന് കൈമാറിയെങ്കിലും, ആദ്യ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു കണ്ടെത്തൽ. ഇത് പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 2020 ഏപ്രിൽ 15ന് ഒളിവിൽ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും, പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് തൊട്ടുമുമ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി.
Also read – സിപിഎമ്മിന്റെ പരാതി പാരയായി, കോൺഗ്രസിലെ ഇളമുറക്കാരി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല
അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. 2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിശുദിനത്തിലാണ് അതിജീവിതയ്ക്ക് നീതി ലഭിച്ചതെന്നും പ്രോസിക്യൂഷൻ ഇന്നലെ പ്രതികരിച്ചിരുന്നു.
പ്രതിയുടെ കുടുംബവും പ്രായവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികളാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും, അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി.